കൊച്ചി: നെടുമ്പാശേരി കള്ളനോട്ട് കേസില്‍ ഒന്നാം പ്രതി ആബിദ് ഹസന് 10 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കള്ളനോട്ട് കൈമാറ്റംചെയ്യല്‍, കൈവശംവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതിക്കെതിരെ തെളിയിച്ചത്. 2013 ജനുവരി 26 ന് നെടുമ്പാശേരി വഴി 9.75 ലക്ഷം രൂപ കള്ളനോട്ട് കടത്തിയെന്നാണ് കേസ്. കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികളെ കോടതി വെള്ളിയാഴ്ച വെറുതെവിട്ടിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയായ അഞ്ചാംപ്രതി അഫ്താബ് ബട്കിയെ ഇതുവരെ പിടികൂടാനായിട്ടില്ല.അഫ്താഫ് ബട്കിയെ പിടികൂടാനായി 2007 മുതല്‍ ഇന്റര്‍പോള്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇയാളെ ഒഴിവാക്കിയാണ് കേസില്‍ വിചാരണ നടത്തിയത്. പാകിസ്ഥാനില്‍ അച്ചടിച്ച 500 രൂപയുടെ കള്ളനോട്ടുകള്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ചുവെന്നാണ് പ്രതികള്‍ക്കെതിരേയുള്ള ആരോപണം.
കേസില്‍ ബട്കിയുടെ പങ്ക് ദേശീയ അന്വേഷണ ഏജന്‍സിയാണ് കണ്ടെത്തിയത്. കള്ളനോട്ടുകള്‍ കടത്തിക്കൊണ്ടുവന്ന മലപ്പുറം സ്വദേശി അബ്ദുല്‍ സലാമിനെ അറസ്റ്റ് ചെയ്തതോടെയാണ് ബട്കിയുടെ പങ്ക് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: