കൊച്ചി: സന്ദീപാനന്ദഗിരിയുടെ വീടിനു നേരെ നടന്ന ആക്രമണം ശബരിമല സമരത്തെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യത്തോടെ സിപിഎം ആസൂത്രണം ചെയ്തതാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ആരോപിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരായി ആഞ്ഞടിച്ച ജനവികാരത്തെ വഴിതിരിച്ചു വിടാനുള്ള കുത്സിത നീക്കമാണിത്. പോലീസിനെ ഒളിച്ചു കടത്തി അക്രമം സൃഷ്ടിച്ച് ശബരിമല സമരം അക്രമാസക്തമാക്കാനുള്ള തന്ത്രം പൊളിഞ്ഞപ്പോഴാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഈ നീച മാര്‍ഗ്ഗം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെ പോലീസിന്റെ സഹായത്താല്‍ സന്ദീപാനന്ദഗിരിയും സിപിഎമ്മും ചേര്‍ന്ന് ആസൂത്രണം ചെയ്ത ആക്രമണം സംഘപരിവാര്‍ സംഘടനകളുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഭീഷണിയുള്ള സന്ദീപാനന്ദഗിരിക്ക് പോലീസ് സംരക്ഷണം നല്‍കാതിരുന്നതും സിസിടിവി ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാതിരുന്നതും സംഭവത്തിന്റെ പിന്നിലെ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു.
പോലീസിന്റെ ചവിട്ടേറ്റ് മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാനോ, പ്രളയം വന്ന് നശിച്ച കുട്ടനാട് സന്ദര്‍ശിക്കാനോ മനസ്സ് കാണിക്കാത്ത പിണറായി വിജയന് മിന്നല്‍ വേഗത്തിലാണ് ആശ്രമം സന്ദര്‍ശിക്കാനെത്തിയത്. പി. കൃഷപിള്ള സ്മാരകം തകര്‍ത്തപ്പോഴും കോഴിക്കോട് സിപിഎം ഓഫിസിന് നേരെ അക്രമം ഉണ്ടായപ്പോഴും മുത്തൂറ്റ് പോള്‍ ജോര്‍ജ് കൊല്ലപ്പെട്ടപ്പോഴും തലശ്ശേരിയില്‍ ഫസല്‍ വധിക്കപ്പെട്ടപ്പോഴും അതെല്ലാം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് സിപിഎം ശ്രമിച്ചത്.
എന്നാല്‍ അതെല്ലാം സിപി എം തന്നെ ചെയ്തതാണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞുവെന്നും ആര്.വി. ബാബു പറഞ്ഞു. ഈ സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: