ചങ്ങനാശേരി: വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തിയ ഭക്തര്‍ക്കെതിരെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത് മനോവീര്യം കെടുത്താമെന്ന് ആരും ധരിക്കേണ്ടന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അത്തരം നടപടികളെ നിയമപരമായി നേരിടും. സര്‍ക്കാരിന്റെ ഭീഷണി വകവെക്കാതെ മുന്നോട്ടുപോകും.
നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ കപടമതേതരത്വം പ്രചരിപ്പിക്കുകയാണ്്. എന്‍എസ്എസിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ വരവുചെലവ് കണക്കും ബാക്കിപത്രവും അംഗീകരിക്കുന്നതിന് പെരുന്നയില്‍ ചേര്‍ന്ന പ്രതിനിധി സഭാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 13ന് കോടതിയിലെ വാദത്തിനുമുമ്പ് നിരീശ്വരവാദികളെ കയറ്റി, ക്ഷേത്ര വിശ്വാസങ്ങളെ നശിപ്പിക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
ഈ വിഷയം സുപ്രീംകോടതിയുടെ മുന്പില് വിശ്വാസികളുടെ വികാരത്തെ മാനിക്കാതെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആചാരാനുഷ്ടാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വിശ്വാസികളുടെ ഒരു കൂട്ടായ്മയാണ് രംഗത്തെത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ നടന്ന യജ്ഞത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം സ്ത്രീകളായിരുന്നു, അദ്ദേഹം പറഞ്ഞു.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡാണ് പുനഃപരിശോധന ഹര്‍ജി കൊടുക്കേണ്ടത്.. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത് മന്നത്തുപത്മനാഭനാണ്. കുറച്ചു കാലം പ്രസിഡന്റുമായിരുന്നു. പിന്നീടാണ് ബോര്‍ഡിനെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാക്കിയത്. എന്‍എസ്എസ് നല്കിയ റിവ്യൂ പെറ്റീഷന് നവംബര്‍ 13ന് തുറന്ന കോടതിയില്‍ കേള്‍ക്കുകയും വിധി വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 31 മുതല്‍ 5700 ല്‍പ്പരം കരയോഗങ്ങളില്‍ ശബരിമല അയ്യപ്പസ്വാമിയുടെ ചിത്രം വച്ച് ഒരു മണിക്കൂര്‍ നാമജപം നടത്തും. റിവ്യൂ പെറ്റീഷന് പരിഗണിക്കുന്ന നവംബര്‍ 13 വരെ ഇതു തുടരുമെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: