തൃശൂര്‍: കേരളം ഇന്നത്തെ നിലയിലാകുന്നതിനും പുരോഗതി കൈവരിച്ചതിനും പിന്നില്‍ അനേകം വ്യക്തികളുടെ പ്രയത്നങ്ങളും ജീവിതാനുഭവങ്ങളുമുണ്ടെന്ന് സാഹിത്യകാരന് മാടമ്പ് കുഞ്ഞുകുട്ടന്. തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും കേസരി വാരികയുടെ മുഖ്യപത്രാധിപരുമായിരുന്ന ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന് എം.എ.കൃഷ്ണന്റെ നവതി ആഘോഷവും സാഹിത്യോത്സവവും തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗാന്ധിയന്‍ പ്രസ്ഥാനങ്ങള്‍ക്കും പുറമെ മറ്റു നിരവധി സംഘടനകളും കേരളത്തിന്റെ നവോത്ഥാനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു. നവോത്ഥാന നായകര്‍ തങ്ങളുടെ ഊര്‍ജം ഉപയോഗിച്ചപ്പോള്‍ സംഘടനകള്‍ക്ക് വ്യക്തമായ രൂപമുണ്ടായി.
സ്വയം അര്‍പ്പിച്ച് നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിച്ചതിനാലാണ് പരസ്പര വിരുദ്ധമായ പാര്ട്ടികളുള്ളപ്പോഴും ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്ന നിലയിലേക്ക് കേരളം എത്തിയത്. കേരളത്തിന്റെ സാമൂഹികമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രമുഖ വ്യക്തിയാണ് എം.എ.കൃഷ്ണനെന്നും മാടമ്പ് കുഞ്ഞുകുട്ടന് പറഞ്ഞു.
സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെറുകഥാകൃത്ത് തൃശിവപുരം മോഹനചന്ദ്രന് അധ്യക്ഷത വഹിച്ചു. ‘ദ്രൗപദിയിലെ കൃഷ്ണാങ്കുരം’ വിഷയത്തില്‍ ആഷാമേനോന് പ്രഭാഷണം നടത്തി. ലൈംഗികത അശ്ലീലമല്ലെന്നും അതിന് നിരവധി മാനങ്ങളുണ്ടെന്നും തെളിയിക്കുന്നതാണ് കൃഷ്ണും ദ്രൗപദിയും തമ്മിലുള്ള ഉടല് സ്പര്‍ശം ഇല്ലാത്ത ബന്ധം.
ലൈംഗികതയില്‍ സത്യസന്ധതയും മിതത്വവും വരുമ്പോള്‍ ജീവിതത്തിന് വലിയ അര്‍ത്ഥങ്ങള്‍ ഉണ്ടാകും. ലൈംഗികതയില്‍ പുരുഷനും സ്ത്രീക്കും ഓരോ രീതികളെന്ന ഇരട്ട സങ്കല്പമാണ് സംസ്കാരത്തെ മാറ്റുന്നതെന്നും ആഷാമേനോന് അഭിപ്രായപ്പെട്ടു. ‘കൃഷ്ണ ബിംബങ്ങളുടെ നവോത്ഥാന ജാഗ്രതകള്‍’ വിഷയത്തില്‍ ഡോ.സുവര്‍ണ നാലപ്പാട്ട് പ്രഭാഷണം നടത്തി. തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍, കെ.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
യുവസാഹിത്യ സമ്മേളനം പാങ്ങില്‍ ഭാസ്കരന് ഉദ്ഘാടനം ചെയ്തു. 25-ഓളം യുവസാഹിത്യ പ്രതിഭകള്‍ രചനാവതരണം നടത്തി. ഇന്ന് രാവിലെ 10ന് ബാലസാഹിത്യോത്സവം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാരി അധ്യക്ഷയാകും. സാഹിത്യകാരന് ശ്രീജിത്ത് മൂത്തേടത്ത് മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് സുഹൃദ്സംഗമം. ഉച്ചയ്ക്ക് 2ന് ദേശീയ അവാര്‍ഡ് നേടിയ സംസ്കൃത ചലച്ചിത്രം ‘പ്രിയമാനസം’ പ്രദര്‍ശനം. 3ന് സംസ്കൃത സമ്മേളനം സംവിധായകന് വിനോദ് മങ്കര ഉദ്ഘാടനം ചെയ്യും. ഡോ.പി.സി.മുരളി മാധവന് അധ്യക്ഷത വഹിക്കും. സംസ്കൃത ഭാരതി സംസ്ഥാന അധ്യക്ഷന്‍ പണ്ഡിതരത്നം ഡോ.പി.കെ.മാധവന് മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് 5ന് ആദരണ സമ്മേളനം ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മഹാകവി അക്കിത്തം വിശിഷ്ടാതിഥിയാകും. തപസ്യ ജില്ലാ അധ്യക്ഷ ഡോ.ടി.എന്‍.സരസു അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എ.കൃഷ്ണന് മറുപടി പ്രസംഗം നടത്തും. 7ന് ‘കുചേലവൃത്തം’ കഥകളി അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: