ആലപ്പുഴ: അതിനു പിന്നില്‍ ആര്എസ്എസ്സാ… പിണറായി വിജയന്റെ പ്രിയപ്പെട്ട വാചകമാണിത്. മുഖ്യമന്ത്രി ആവുന്നതിനുമുമ്പേ എന്തും ആര്‍എസ്എസ്സിനു മേല്‍ ചാരാന്‍ മിടുക്കനാണ് പിണറായി. അതു കൊണ്ടു തന്നെ സന്ദീപാനന്ദ ഗിരിയുടെ വീടിനു നേരേ നടന്ന ആക്രമണത്തില്‍ അന്വേഷണം ആരംഭിക്കുകപോലും ചെയ്യുന്നതിനു മുമ്പേ, പിന്നില്‍ ആര്‍എസ്എസ്സാണെന്നു പിണറായി പറഞ്ഞതില്‍ പലര്‍ക്കും അത്ഭുതമില്ല, പ്രത്യേകിച്ച് ‘എസ്’ കത്തി ഓര്മയുള്ളവര്ക്ക്.
ഓര്‍മയില്ലേ ആ എസ് കത്തി? മുത്തൂറ്റ് കുടുംബത്തിലെ അനന്തരാവകാശിയായിരുന്ന പോള്‍ എം. ജോര്‍ജ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പോലീസ് സൃഷ്ടിയായി എസ് കത്തി രംഗത്തു വന്നത്. 2009 ആഗസ്റ്റ് 21നാണ്, ആലപ്പുഴ- ചങ്ങനാശേരി റോഡില്‍, നെടുമുടി പൊങ്ങ ജ്യോതി ജങ്ഷനില്‍ പോള്‍ എം. ജോര്‍ജ് കൊല്ലപ്പെട്ടത്.
എന്നാല്‍ കൊലക്കേസിനൊപ്പം ‘എസ്’ കത്തി വിവാദവും കത്തിപ്പടര്‍ന്നിരുന്നു. എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണ് പോളിനെ കൊലപ്പെടുത്തിയതെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. പോളിനെ കുത്തിയത് എസ് കത്തി ഉപയോഗിച്ചെന്ന് ഡിഐജിയും പറഞ്ഞു. പിടിയിലായ ഒന്നാം പ്രതി തൃക്കൊടിത്താനം സ്വദേശി കാരി സതീശനില്‍ നിന്നും കത്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കേസിന് തുമ്പുണ്ടാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ആലപ്പുഴയിലെ ഒരു ആലയില്‍ കൊല്ലനെക്കൊണ്ട് എസ് ആകൃതിയിലുള്ള കത്തി പണയിച്ചു. പ്രതികളില്‍ നിന്നും കത്തി കണ്ടെത്തിയെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് ഈ സംഭവത്തിലും ആര്‍എസ്എസ് ബന്ധം ആരോപിച്ചു രംഗത്തു വന്നു. എസ് കത്തി ഉപയോഗിക്കുന്നത് ആര്‍എസ്എസുകാരാണെന്നായിരുന്നു പിണറായിയുടെ കണ്ടെത്തല്‍. ഇക്കാര്യം പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കത്തി പണികഴിപ്പിച്ചത് ഇരുമ്പു പണിക്കാരനായ ആലപ്പുഴ പൂന്തോപ്പ് കളത്തില്‍ പ്രസാദാണെന്നും ചെയ്യിപ്പിച്ചത് പോലീസാണെന്നും പുറത്തു വന്നതോടെയാണ് സിപിഎമ്മിന്റെയും പിണറായിയുടേയും കള്ളക്കളി പൊളിഞ്ഞത്.
പോളിന്റെ വാഹനം വഴിപോക്കനെ ഇടിച്ചിട്ടെന്നും അയാളെ ആശുപത്രിയില്‍ എത്തിക്കാതെ സ്ഥലം വിട്ടതില്‍ രോഷകുലരായാണ് ഗുണ്ടാസംഘം പോളിനെ പിന്തുടര്ന്ന് കുത്തിയതെന്നുമാണ് പോലീസും സിബിഐയും കണ്ടെത്തിയത്. കൊലപാതകത്തിനുപയോഗിച്ച കത്തി മണ്ണഞ്ചേരിയില്‍ നിന്നും പിന്നീട് കണ്ടെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: