ശിവഗിരി: ഹിന്ദു സംസ്കാരത്തെയും പരമ്പരാഗത വിശ്വാസങ്ങളെയും പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീനാരായണഗുരു നേതൃത്വം നല്‍കിയതിന്റെ ഫലമായാണ് ഇന്ന് ഹിന്ദുസമൂഹം സുരക്ഷിതമായിരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശിവഗിരിമഠത്തില്‍ ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി മഹാമണ്ഡല പൂജാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിലൂടെ വളരാനും സംഘടനയിലൂടെ ശക്തരാകാനും വ്യവസായത്തിലൂടെ സമൃദ്ധരാകാനുമുള്ള ഉപദേശങ്ങള്‍ ഗുരു സമൂഹത്തിന് നല്കി. ഉപനിഷത്തുകളുടെ സന്ദേശം ഏറ്റവും ലളിതമായി സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാന്‍ അദ്ദേഹത്തിനായി. സംസ്കൃതവും മലയാളവും പ്രചരിപ്പിക്കാനും ഗുരു നേതൃത്വം നല്കി. സാമൂഹികമായി പിന്നാക്കം നില്ക്കുന്ന ഒരു സമൂഹത്തില്‍ ജനിച്ച വ്യക്തിയായിട്ടുകൂടി ശ്രീനാരായണഗുരു മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ സന്ദേശമാണ് നല്‍കിയത്, അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍, ഗുരുവില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപിയുടെയും ശിവഗിരി മഠത്തിന്റെയും സംഭാവന വളരെ വലുതാണ്. കേരളത്തിന്റെ സമ്പൂര്‍ണ സാക്ഷരതാ നേട്ടത്തിലും ഗുരുദേവന്റെ സംഭാവനകള്‍ വിസ്മരിക്കാനാകില്ല. പലതരത്തിലുള്ള മഹാത്മാക്കളെ കണ്ടിട്ടുണ്ടെങ്കിലും ശ്രീനാരായണഗുരുവിനെപ്പോലെ ഉന്നതനായ ഒരു സന്യാസിവര്യനെ താന്‍ കണ്ടിട്ടില്ലെന്നായിരുന്നു രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞതെന്നും അമിത് ഷാ ഓര്‍മിപ്പിച്ചു.
ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ടിനായി 70 കോടിയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ച ഉത്തരവ് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കൈമാറി. വര്‍ക്കല റെയില്‍വേ സ്റ്റേഷനെ ആധുനികവത്കരിക്കാന്‍ 20 കോടി രൂപ അനുവദിക്കുമെന്ന് അമിത് ഷായും പ്രസംഗത്തിനിടെ അറിയിച്ചു.
മഠം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി, ശിവസ്വരൂപാനന്ദ സ്വാമി, വിശാലാനന്ദ സ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, വി. മുരളീധരന് എംപി, അഡ്വ. രാജന് ബാബു, ദീപു രവി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: