സ്വന്തം ലേഖകന്‍
കണ്ണൂര്‍: തറികളുടെയും തിറകളുടെയും നാട്ടില്‍ തെയ്യങ്ങള്‍ ഉറഞ്ഞാടിത്തുടങ്ങി. ചെണ്ടയുടെ രൗദ്രതാളത്തോടൊപ്പം ചുവട് വയ്ക്കുന്ന വ്യത്യസ്തതയാര്‍ന്ന തെയ്യങ്ങള്‍ ഉത്തരമലബാറിന്റെ മാത്രം പ്രത്യേകതയാണ്. പത്താമുദയത്തിന് ഇന്നലെ കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തില്‍ വിഷകണ്ഠന്‍ ദൈവത്തിന്റെ തിരുമുടി ഉയര്‍ന്നതോടെയാണ് ഉത്തര മലബാറിലെ തെയ്യങ്ങള്‍ക്ക് തുടക്കമായത്. ഇന്നലെ വൈകിട്ട് മുതല്‍ ചാത്തമ്പള്ളി ക്ഷേത്രത്തില്‍ വിഷ്കണ്ഠന് അടക്കമുള്ള തെയ്യങ്ങളുടെ പുറപ്പാട് നടന്നു.
തെയ്യപ്പറമ്പുകളില്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ഇന്ന് നിത്യകാഴ്ചയാണ്. ഓരോ തെയ്യത്തിനും ഒരു നാടിന്റെ സ്പന്ദനമായ ഐതിഹ്യങ്ങളും കഥകളുമുണ്ട്. വിഷകണ്ഠന്‍ തെയ്യത്തിന്റെ അനുഗ്രഹം നേടാനായി എല്ലാവര്ഷവര്ഷവും പതിനായിരക്കണക്കിന് ഭക്തരാണ് കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തിലെത്താറുള്ളത്. കൊളച്ചേരി പഞ്ചായത്തിലെ കൊളച്ചേരി മുക്കില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയായി നെല്ലിക്കപ്പാലം റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ തുലാം പത്തിനു നടക്കുന്ന പുത്തരി അടിയന്തിരം തന്നെയാണ് പ്രധാന ആഘോഷം. എല്ലാ മാസത്തിലെയും സംക്രമ ദിനത്തിലും മറ്റു പ്രധാന ദിനങ്ങളിലുമാണ് നട തുറക്കുന്നത്. വിഷഹാരിയായ ചാത്തമ്പള്ളി കണ്ഠനെ വിഷകണ്ഠനായി കരുമാരത്തില്ലത്ത് തന്ത്രികളാണ് പ്രതിഷ്ഠിച്ച് ആരാധിച്ചതാണെന്നാണ് വിശ്വാസം. വിഷ രോഗങ്ങള്‍ മാറാനും സര്‍പ്പഭയം അകലാനും ക്ഷേത്രത്തില്‍ നടത്തുന്ന മുട്ടഒപ്പിക്കല്‍ വഴിപാട് പ്രസിദ്ധമാണ്. വിഷകണ്ഠന്‍ ദൈവത്തിന്റെ അനുഗ്രഹം തേടാനും വഴിപാട് നടത്താനും വന്‍ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടാറ്. വിഷകണ്ഠന്‍, ഗുളികന്, എള്ളെടുത്ത് ഭഗവതി എന്നിവരുടെ തോറ്റവും വെള്ളാട്ടവും ക്ഷേത്രത്തില്‍ നടക്കും.
കണ്ണൂരില്‍ വിമാനത്താവളം യഥാര്‍ഥ്യമാവുന്നതോടെ വിദേശികളുടെ എണ്ണം ഇരട്ടിക്കും. വര്‍ഷത്തിന്റെ പകുതിയോളം നീളുന്ന കാവുകളിലെ തെയ്യ ഉത്സവം വിദേശ ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് നിത്യവിസ്മയമായിരിക്കും. കാസര്‍ഗോഡ് ജില്ലയിലെ കളിയാട്ടാരംഭം നീലേശ്വരം വീരര്‍കാവിലെ കളിയാട്ടത്തോടെയാണ്. മന്ദംപുറത്ത് കാവില്‍ നടക്കുന്ന കലശത്തോടെ സമാപനവും. കണ്ണൂരില്‍ അണ്ടലൂര്‍ കാവ്, മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങള്‍ തുടങ്ങി നിരവധി പ്രശസ്തമായ കാവുകളിലെ ഉത്സവങ്ങള്‍ക്ക് ശേഷം വളപട്ടണം കളരിവാതുക്കലിലെ ഉത്സവത്തോടെയാണ് കാലവര്‍ഷം തുടങ്ങുമ്പോള്‍ തെയ്യക്കാലം സമാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: