ന്യൂദല്‍ഹി: കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനധികൃതമായി കടത്തിയ 100 കിലോ സ്വര്‍ണം പിടിച്ചു, ഏഴ് പേര് അറസ്റ്റില്‍. പിടിച്ചെടുത്ത സ്വര്‍ണത്തിന് 32 കോടി രൂപ വിലമതിക്കും. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സാണ് (ഡിആര്‍ഐ) വിവിധ നഗരങ്ങളില്‍ പരിശോധന നടത്തിയത്. അറസ്റ്റിലായവരില്‍ വിദേശികളും ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച ബംഗാളിലെ സിലിഗുരിയിലാണ് സ്വര്‍ണവേട്ടയ്ക്ക് തുടക്കമായത്. അയല്‍രാജ്യങ്ങളില്‍ നിന്നെത്തിച്ച 55 കിലോ സ്വര്‍ണം വാഹനത്തില്‍ കടത്താന്‍ ശ്രമിക്കുന്നിതിനിടെ പിടിക്കുകയായിരുന്നു. ഒരു കിലോ വീതമുള്ള 55 സ്വര്‍ണബാറുകള്‍ ഡ്രൈവറുടെ സീറ്റിനടിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 99.99 ശതമാനം ശുദ്ധമായ ഇവ ചൈനീസ്, ഓസ്ട്രേലിയന്‍ മുദ്രകളുള്ളതാണ്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ അറസ്റ്റിലായി.
ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനിലായിരുന്നു രണ്ടാമത്തെ സംഭവം. ശനിയാഴ്ച നടത്തിയ പരിശോധനയില്‍ 34 കിലോ സ്വര്‍ണം പിടിച്ചു, മൂന്ന് പേര് അറസ്റ്റിലായി. ചൈനീസ്, സ്വിസ് മുദ്രകളുള്ള സ്വര്‍ണമാണിത്. ഇവിടെ പിടിയിലായവരില്‍ വിദേശികളുമുണ്ട്.
വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പരിശോധന. ചെന്നൈ, ബെംഗളൂരു, മധുര, ഇന്‍ഡോര്‍ വിമാനത്താവളങ്ങളില്‍ നിന്ന് 13 കിലോ സ്വര്‍ണം പിടിച്ചു. കൊളംബൊ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് കടത്താന്‍ ശ്രമിച്ചതാണിത്. ലൈഫ്ജാക്കറ്റിനടിയിലും വിമാനസീറ്റിനു താഴെയുള്ള പൈപ്പിലും ഒളിപ്പിച്ചാണ് ഇവ എത്തിച്ചത്.
അനധികൃത സ്വര്‍ണക്കടത്തിനെതിരെ ഡിആര്‍ഐ സ്വീകരിക്കുന്ന നടപടികളുടെ ഭാഗാമായാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ചൈന, മ്യാന്മര്, ഭൂട്ടാന് എന്നിവിടങ്ങളില്‍നിന്ന് കരമാര്‍ഗവും, ദുബായ്, ബാങ്കോക്ക്, കൊളംബൊ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് വിമാനമാര്‍ഗവുമാണ് ഇത്തരത്തില്‍ ഏറെ സ്വര്‍ണവും ഇന്ത്യയിലെത്തുന്നത്.
ഉത്സവസീസണിന് മുന്നോടിയായാണ് സ്വര്‍ണക്കടത്തെന്ന് ഡിആര്‍ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അനധികൃത സ്വര്‍ണക്കടത്തിനെതിരെ നടപടി കര്‍ശനമാക്കുമെന്നും ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: