കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഭക്തരെ വെല്ലുവിളിക്കുന്ന പിണറായി സര്‍ക്കാരിനെ പിരിച്ചുവിട്ട് കോടിക്കണക്കിന് അയ്യപ്പഭക്തരുടെ ആചാരം സംരക്ഷിക്കണമെന്ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ ചേര്‍ന്ന അയ്യപ്പമഹാസംഗമം കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി പുനഃപരിശോധനക്ക് വിധേയമാണെന്നിരിക്കെ ശബരിമലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പ്രവര്‍ത്തനം. കേരളമാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധനിലപാടിനെ ശബരിമല അയ്യപ്പ സേവാസമാജം പ്രമേയത്തില്‍ അപലപിച്ചു.
ഭക്തരെ തല്ലിച്ചതച്ച് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി ജയിലിലടയ്ക്കുന്നു. രാജകുടുംബത്തെയും ആചാര്യന്മാരെയും അവഹേളിക്കാന്‍ മന്ത്രിമാര്‍ മത്സരിക്കുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും അയ്യപ്പ സേവാ സമാജം വ്യക്തമാക്കി.
ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സത്യപ്രതിജ്ഞാ ലംഘനം നടത്തി. വിശ്വാസികളെ വഞ്ചിച്ച ബോര്‍ഡ് പ്രസിഡന്റ് രാജിവച്ച് വിശ്വാസികള്‍ക്കൊപ്പം ചേരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
അയ്യപ്പഭക്തരെ കേസില്‍പ്പെടുത്തി ഭയപ്പെടുത്തുന്നു: ഡോ.കെ.എസ്. രാധാകൃഷ്ണന്
കൊച്ചി: അയ്യപ്പഭക്തരെ കേസില്‍പ്പെടുത്തി ഭയപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ പിഎസ്സി ചെയര്മാന് ഡോ.കെ.എസ്. രാധാകൃഷ്ണന്. കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച അയ്യപ്പമഹാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാമജപത്തില്‍ പങ്കെടുത്തതിന് എന്റെ പേരിലും കേസെടുത്തിട്ടുണ്ട്. പാശ്ചാത്യ സെക്കുലറിസം ഈശ്വര നിഷേധമാണ്. ഇത് ഇന്ത്യയില്‍ അപ്രായോഗികമാണ്. മതവ്യത്യാസമില്ലാതെ ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികള്‍ ആണ്. അവരവരുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് മതത്തെയും ദൈവത്തെയും നിഷേധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സെക്കുലറിസം ഇന്ത്യയില്‍ നടപ്പാക്കാനാകില്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരഗാന്ധിയാണ് സെക്കുലര്‍ എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്.
പൗരാവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന അടിയന്തരാവസ്ഥക്കാലത്ത് ഈ വാക്കിനെക്കുറിച്ച് ഒരു ചര്‍ച്ചയും ഇന്ത്യയില്‍ നടന്നിട്ടില്ല. നാവടക്കൂ പണിയെടുക്കൂ എന്നായിരുന്നു മുദ്രാവാക്യം. സ്വാഭാവികമായും സെക്കുലര്‍ എന്ന വാക്ക് ഇതുവരെ നിര്‍വചിച്ചിട്ടില്ല. സെക്കുലറിസത്തിന്റെ പശ്ചാത്തലത്തില്‍ ലിംഗസമത്വം വ്യാഖ്യാനിച്ചുകൊണ്ട് ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കുന്നത് ഹൈന്ദവതയെ തകര്ച്ചയിലെത്തിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍, അയ്യപ്പസേവാ സമാജം സംസ്ഥാന കാര്യദര്‍ശി എം.കെ. അരവിന്ദാക്ഷന്, ശബരിമല കര്‍മ്മ സമിതി അധ്യക്ഷന്‍ ഗോവിന്ദ് കെ. ഭരതന്, സ്വാമി ദര്‍ശനാനന്ദജി, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, അയ്യപ്പസേവാ സമാജം ദേശീയ ട്രഷറര്‍ വി.പി. മന്മഥന് നായര്‍, സഹസംഘടനാ കാര്യദര്‍ശി മനോജ് എരുമേലി, സംസ്ഥാന കാര്യദര്‍ശി അമ്പോറ്റി, ദേശീയ സംഘടനാ കാര്യദര്‍ശി വി.കെ. വിശ്വനാഥന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.ആര്. മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അമ്പലപ്പുഴ, ആലങ്ങാട് പെരിയോന്മാര്, ചീരപ്പന്‍ചിറ പ്രതിനിധി, തലപ്പാറക്കോട്ട മൂപ്പന്, തിരുവാഭരണ വാഹകര്‍, ഇഞ്ചിപ്പാറക്കോട്ട മൂപ്പന്, മണര്‍കാട്- കല്ലട കാവടി സംഘങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: