ആലപ്പുഴ: സന്ദീപാനന്ദ ഗിരിയെ പിന്തുണയ്ക്കാന്‍ പാഞ്ഞെത്തി മുഖ്യമന്ത്രി പിണറായി വിജയന് പുന്നപ്രവയലാര്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സമയമില്ല. മുഖ്യമന്ത്രിയായ ശേഷം വിജയന് ഇതുവരെ പുന്നപ്ര വയലാര്‍ വാരാചരണ പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. നേരിട്ടെത്തി അഭിവാദ്യം അര്‍പ്പിക്കാന്‍ സമയമില്ലാത്ത മുഖ്യമന്ത്രിക്ക് രക്തസാക്ഷികളെ സ്മരിച്ച് ഫേസ്ബുക്ക് പോസ്റ്റെങ്കിലും ഇടാമായിരുന്നു എന്നാണ് അണികള്‍ പറയുന്നത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ത്തുന്നതിനായി ജീവന് നല്കിയ പട്ടിണി പാവങ്ങളല്ല, പാര്‍ട്ടിയുടെ പുത്തന്‍ കൂട്ടുകാരാണ് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന് വലുതെന്ന് സിപിഎം അണികള്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് ഉള്‍പ്പടെ പിണറായിയുടെ സമീപനത്തില്‍ പ്രതിഷേധം ഉണ്ടെങ്കിലും വെട്ടിനിരത്തല്‍ ഭയന്ന് പുറത്ത് പറയാന്‍ തയാറാകുന്നില്ല.
2016ല്‍ അധികാരമേല്‍ക്കാന്‍ പിണറായി വിജയനും മന്ത്രിമാരും തിരുവനന്തപുരത്തേക്ക് പോയത് പുന്നപ്രയിലും വയലാറിലും രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച ശേഷമാണ്. ഇതിന് ശേഷം മൂന്ന് തവണ വാര്‍ഷികാചരണം നടന്നു. 27ന് നടന്ന 72-ാമത് വാര്‍ഷിക വാരാചാരണത്തിന്റെ സമാപന പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനും, ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാരും പങ്കെടുത്തു. എന്നാല്‍ തിരുവനന്തപുരത്തുണ്ടായിട്ടും പിണറായി വിജയന് എത്താതിരുന്നതാണ് പ്രവര്‍ത്തകരെയും സമരസേനാനികളെയും നിരാശരാക്കിയത്.
പല സമരസേനാനികളും ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായവരെ ഓര്‍ക്കാന്‍ സമയമുണ്ടായില്ലെങ്കിലും അന്നേ ദിവസം തന്നെ സന്ദീപാനന്ദയുടെ സ്ഥാപനത്തില്‍ എത്താനും കുപ്രചരണം നടത്താനും പിണറായി സമയം കണ്ടെത്തി. നേരത്തെ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്ന കാലയളവില്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റി യോഗം സമരവാരാചരണ ദിവസങ്ങളില്‍ നടത്തിയത് വിവാദമായിരുന്നു. അന്ന് അച്യുതാനന്ദന്റെ എതിര്‍പ്പിനെ തുടര്‍ന്ന് യോഗം വെട്ടിച്ചുരുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: