ന്യൂദല്‍ഹി: ഒന്നുമില്ലായ്മയില്‍നിന്നാണ് ഖുറാനയുടെ തുടക്കം. അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആരോഹണത്തില്‍ രാഷ്ട്രീയത്തിന്റെ മുഴുവന്‍ സൗന്ദര്യവും ഒത്തുചേര്‍ന്നിട്ടുണ്ട്. വളര്‍ച്ചയുടെ പടവുകള്‍ കയറിയപ്പോഴും രാഷ്ട്രീയ അനിശ്ചിതത്വം മറ്റെല്ലാ നേതാക്കളെയും പോലെ ഖുറാനയെയും പിന്തുടര്ന്നു.
പാക്ക് പഞ്ചാബിലുള്ള ഫൈസലാബാദില്‍ 1936 ഒക്ടോബര്‍ 15നായിരുന്നു ഖുറാനയുടെ ജനനം. സ്വാതന്ത്ര്യത്തിന് ശേഷം വിഭജനത്തിന്റെ മുറിവുകളും പേറി കുടുംബം പലായനം ചെയ്ത് ഇന്ത്യയിലെത്തി. പതിനൊന്നാം വയസ്സില്‍ കീര്‍ത്തി നഗറിലെ കോളനിയില്‍ അഭയാര്‍ഥിയായി ഖുറാന പുതിയ ജീവിതം തുടങ്ങി. ഏത് രാഷ്ട്രീയ പരീക്ഷണങ്ങളെയും മറികടക്കാന്‍ കുട്ടിക്കാലത്തെ ഈ അനുഭവം അദ്ദേഹത്തിന് ധൈര്യം പകര്‍ന്നു.
ജീവിതത്തോട് തോല്ക്കാന് ഇഷ്ടപ്പെടാതിരുന്ന ഖുറാന ദല്‍ഹി സര്‍വ്വകലാശാലയില്‍നിന്ന് ബിരുദവും അലഹബാദ് സര്‍വ്വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ആര്‍എസ്എസ്സിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ അദ്ദേഹം 1960ല്‍ എബിവിപിയുടെ ജനറല്‍ സെക്രട്ടറിയായി. വിജയ് കുമാര്‍ മല്‍ഹോത്ര, കേദാര്‍നാഥ് സാഹ്നി, കന്‍വാര്‍ ലാല്‍ ഗുപ്ത എന്നിവര്‍ക്കൊപ്പം ജനസംഘത്തിന്റെ ദല്‍ഹി ഘടകം രൂപീകരിച്ച ഖുറാന 1965 മുതല്‍ 1967 വരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി.
ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറിയതിനൊപ്പം ബിജെപി വലിയ തിരിച്ചടി നേരിട്ടു. ഇതിന് പിന്നാലെ ദല്‍ഹിയില്‍ ബിജെപിയെ പുനരുജ്ജീവിപ്പിക്കാന്‍ ഖുറാന രംഗത്തിറങ്ങി. വിശ്രമമില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തനം അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിലെത്തിച്ചു. ‘ദല്‍ഹിയുടെ സിംഹം’ എന്നായിരുന്നു അദ്ദേഹം അക്കാലത്ത് അറിയിപ്പെട്ടത്.
2004ല്‍ രാജസ്ഥാന് ഗവര്‍ണറായി ചുമതലയേറ്റെങ്കിലും ദല്‍ഹിയിലെ എംഎല്‍എമാര്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജിവെച്ച് സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. നേതൃത്വത്തിനെതിരായ പരസ്യവിമര്‍ശനങ്ങള്‍ക്ക് 2005ലും 2006ലും ഖുറാനയെ പുറത്താക്കിയ ബിജെപി 2008ല്‍ തിരിച്ചെടുത്തു. 1991ല്‍ ഹവാല കേസില്‍ ആരോപണമുയര്‍ന്നെങ്കിലും കോടതിയില്‍ നിരപരാധിത്വം തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: