കോഴിക്കോട്: സര്‍ക്കാര്‍ മൊറട്ടോറിയത്തിന് പുല്ലുവില കല്‍പ്പിച്ച് പ്രളയദുരന്തത്തില്‍ ഗതിമുട്ടിയ കര്ഷകന് ജപ്തിനോട്ടീസ്. മുക്കം കൂടരഞ്ഞി സ്വദേശി സെബാസ്റ്റ്യനാണ് കോഴിക്കോട് ജില്ലാ സഹകരണബാങ്കിന്റെ മുക്കം ശാഖയില്‍ നിന്ന് നോട്ടീസ് ലഭിച്ചത്.
സെബാസ്റ്റ്യനടക്കം പതിമൂന്നു കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങള്‍ വച്ച് ബാങ്ക് ജപ്തി നടപടിക്കുള്ള പത്രപരസ്യം നല്കി. പ്രളയദുരന്തം ബാധിച്ച കോഴിക്കോടിന്റെ മലയോരമേഖലയിലെ കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കെയാണ് ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. കാര്‍ഷികവായ്പകള്‍ക്കു മാത്രമാണ് സര്‍ക്കാരിന്റെ മൊറട്ടോറിയം ബാധകമെന്നും വിദ്യാഭ്യാസവായ്പ തുടങ്ങി മറ്റു വായ്പകളില്‍ കുടിശ്ശിക വന്നാല്‍ ജപ്തി നടപടി സ്വീകരിക്കാമെന്നും കാണിച്ച് സഹകരണ രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ആകെയുള്ള അഞ്ചു സെന്റ് സ്ഥലം പണയപ്പെടുത്തി ഒന്നര ലക്ഷം രൂപയാണ് സെബാസ്റ്റ്യന്‍ വായ്പ എടുത്തത്. അത് കുടിശ്ശികയായി പലിശസഹിതം ഇപ്പോള്‍ രണ്ടരലക്ഷത്തിലെത്തി നില്ക്കുന്നു. സ്ഥലം വിറ്റ് വായ്പ തിരിച്ചടയ്ക്കാനുള്ള സെബാസ്റ്റ്യന്റെ ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. അല്‍പ്പം സാവകാശം ലഭിച്ചാല്‍ സ്ഥലം വിറ്റിട്ടാണെങ്കിലും പണമടയ്ക്കാമെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ മൊറട്ടോറിയത്തിന് പുല്ലുവില കല്‍പ്പിച്ച് ബാങ്ക് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ജപ്തിനടപടിയുമായി മുന്നോട്ടു പോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: