തലശ്ശേരി: സംസ്ഥാനത്തെ മൂന്ന് ദേശീയപാത വികസനപദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം 30ന് തലശേരിയില്‍ കേന്ദ്രമന്ത്രി നിധിന് ഗഡ്കരി നിര്‍വഹിക്കും. മുഴപ്പിലങ്ങാട്-മാഹി ബൈപാസ്, നീലേശ്വരം പള്ളിക്കര മേല്‍പാലം, പാലക്കാട് ജില്ലയിലെ നാട്ടുകാല്‍ തനവ് പാത എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനമാണ് നാളെ വൈകിട്ട് നാലരക്ക് എരഞ്ഞോളി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി നിര്‍വഹിക്കുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യാതിഥിയാവും.
കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരൊക്കെ പങ്കെടുക്കുന്നുണ്ട്. മൂന്ന് പദ്ധതിക്കുമായി 1230.91 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാഹി ബൈപാസിന് 883.98 കോടി രൂപയും 780 മീറ്റര്‍ നീളംവരുന്ന പള്ളിക്കര മേല്‍പാലത്തിന് മാത്രം 52.67 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാട്ടുകാല്‍ തനവ് ജങ്ഷന് വരെയുള്ള 46.72 കിലോമീറ്റര്‍ റോഡ് വികസനത്തിന് 294.26 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് മുഴപ്പിലങ്ങാട് മാഹി ബൈപാസ്. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെയാണ് ബൈപ്പാസ് പണിയുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 2020 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കരാര്‍ കമ്പനി കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ തന്നെ മുഴപ്പിലങ്ങാട് മുതല്‍ പാറാല്‍ വരെയുള്ള ഭാഗങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയിരുന്നു. ഇതിനിടയിലുള്ള നാല് പുഴകളിലും പുതിയ പാലം പണിതു വരികയാണ്. ഇതില്‍ പാലയാട് ചിറക്കുനിയില്‍ ഒരു മേല്‍പാലം പൂര്‍ത്തിയായിക്കഴിഞ്ഞു. പാറാല്‍ മുതല്‍ അഴിയൂര്‍ വരെയുള്ള 7.6 കിലോമീറ്ററിലെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിനും തുടക്കമിട്ടു കഴിഞ്ഞു. ഔപചാരികമായ ഉദ്ഘാടനമാണ് നാളെ നടത്തുന്നത്. നിത്യേന ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തലശ്ശേരി പട്ടണത്തെ സ്പര്‍ശിക്കാതെയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: