പിലാത്തറ: അടിവസ്ത്രം ധരിക്കാത്ത പൂജാരിമാര്‍ എന്ന നിലയില്‍ മന്ത്രി ജി.സുധാകരന്റെ പരാമര്‍ശം സംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് ജില്ലാ ആചാരസംരക്ഷണ സഭ അഭിപ്രായപ്പെട്ടു.
മറ്റൊരാളുടെ അടിവസ്ത്രധാരണത്തെക്കുറിച്ച് പരിശോധിക്കുന്നതും അഭിപ്രായം പറയുന്നതും ആരായാലും അവരുടെ നിലവാരത്തകര്‍ച്ചയാണ് കാണിക്കുന്നത്. അതോടൊപ്പം പൂജാരിമാരടങ്ങുന്ന സമൂഹം അടിവസ്ത്രം ധരിക്കുന്നില്ലെന്ന പരാമര്‍ശം അജ്ഞതകൊണ്ടാണ്. ബ്രാഹ്മണനായി ജനിച്ച ഏതൊരാളും സ്വന്തം ഇല്ലത്ത് നിത്യേനയുള്ള തേവാരം, ഹോമങ്ങള്‍, ക്ഷേത്രങ്ങളില്‍ അടക്കമുള്ള പൂജാദി കാര്യങ്ങള്‍, പിതൃകര്‍മ്മം തുടങ്ങിയവയെല്ലാം തറ്റുടുത്തിട്ടാണ് ചെയ്യുന്നത്. ഏക വസ്ത്രം എന്ന രീതിയില്‍ അണമുണ്ട് നിവര്‍ത്തി ഗുഹ്യഭാഗങ്ങളടക്കം പൊതിഞ്ഞ് അടിവസ്ത്രമടക്കമായാണ് ഈ ‘തററുടക്കല്’. മാത്രമല്ല വടക്കെ ഇന്ത്യയില്‍ ഇതേ രീതിയിലുള്ള വസ്ത്രധാരണത്തിലാണ് കലാലയങ്ങളിലടക്കം അധ്യാപകര്‍ ക്ലാസെടുക്കുന്നത്. ആരാധനകളെയും ആചാരങ്ങളെയും അവഹേളിക്കുന്നതിന്റെ തുടര്‍ച്ചയാണ് പൂജാരിയുടെ വസ്ത്രധാരണത്തെയും ഇത്തരത്തില്‍ നിന്ദിക്കുന്നത്. ഈ നിന്ദ ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരെക്കുറിച്ചും വ്യാപകമാകുന്ന കാലം വിദൂരമല്ല. മഹാത്മജിയുടെ വസ്ത്രധാരണവും ഇത്തരത്തിലായിരുന്നുവെന്നതിനാല് അതിനെയും പുച്ഛിക്കാന്‍ ഇക്കൂട്ടര്‍ മടിക്കില്ലെന്ന് സഭ ചൂണ്ടിക്കാട്ടി. കാരക്കാട് കേശവന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. കല്ലമ്പള്ളി മാധവന് നമ്പൂതിരി, കുടല് വള്ളി കേശവന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: