കൊച്ചി: ശബരിമലയില്‍ ആചാരലംഘനത്തിന് ആരെയും അനുവദിക്കില്ലെന്ന് കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച അയ്യപ്പമഹാ സംഗമം പ്രഖ്യാപിച്ചു. നവംബര്‍ നാലിനും അഞ്ചിനും സന്നിധാനത്ത് ആചാരധ്വംസനത്തിന് സര്‍ക്കാര്‍ ശ്രമിച്ചാല്‍ മാതൃശക്തികൊണ്ട് അതിനെ നേരിടും. ആചാര അനുഷ്ഠാനങ്ങളിലും ക്ഷേത്രകാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരോ കോടതിയോ അല്ല. ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കേണ്ടത് ആചാര്യന്മാരാണെന്നും ശബരിമലയുമായി ആചാരപരമായി ബന്ധപ്പെട്ട ഗുരുസ്വാമിമാരും ഊരാളന്മാരും പെരിയോര്മാരും പങ്കെടുത്ത സംഗമം ആവശ്യപ്പെട്ടു.
നിരവധി കോടതിവിധികള്‍ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ശബരിമല കേസിലെ വിധി മാത്രം നടപ്പാക്കാന്‍ കാട്ടുന്ന വ്യഗ്രത ആചാരമര്യാദകളെ ലംഘിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഫലമാണ്. പിഎസ്സി മുന്‍ ചെയര്‍മാനും സ്വാഗതസംഘം അധ്യക്ഷനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന് സംഗമം ഉദ്ഘാടനം ചെയ്തു.
സന്നിധാനത്ത് ഒരുതരത്തിലും ആചാരലംഘനം അനുവദിക്കില്ലെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന് പറഞ്ഞു. ശബരിമലയിലെ പ്രതിസന്ധി കേരളത്തിന്റെ മാത്രം പ്രശ്നമല്ല. രാജ്യത്തെ മുഴുവന്‍ ഹൈന്ദവസമൂഹവും ഇതിനെ ഒറ്റക്കെട്ടായി നേരിടും, അദ്ദേഹം പറഞ്ഞു.
കേരള ഹൈക്കോടതി 11 തവണ വാറന്റ് പുറപ്പെടുവിച്ചിട്ടും ദില്ലിഇമാമിനെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതിരുന്നവരാണ് അയ്യപ്പ ഭക്തന്മാരെ കോടതിവിധിയുടെ പേരില്‍ ജയിലിലടയ്ക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അയ്യപ്പസേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് പറഞ്ഞു. സംഗീതജ്ഞനും അയ്യപ്പസേവാ സമാജം സംസ്ഥാന അധ്യക്ഷനുമായ കെ.ജി. ജയന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: