കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യാ കേരളത്തിന്റെ സദാചാരം ഏതറ്റംവരെ എത്തി നില്‍ക്കുന്നുവെന്നതിന് തെളിവാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരിലെ പൊതുസമൂഹം ചര്‍ച്ച ചെയ്യുന്ന കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ അഡ്മിനായ വാട്സ് ഗ്രൂപ്പിലെ പോസ്റ്റും ഗ്രൂപ്പിന്റെ പിരിച്ചുവിടലും. ഒടുവില്‍ അഡ്മിന്മാരായ മേയര്‍ക്കും മറ്റൊരു സിപിഎം നേതാവിനും വാട്സപ്പ് ഗ്രൂപ്പിലെ സദാചാര വിരുദ്ധമായ പോസ്റ്റിന്റെ പേരില്‍ കോടതി കയറേണ്ട സാഹചര്യവും സംജാതമായിരിക്കുകയാണ്.
സദാചാരം തൊട്ടുതീണ്ടാത്തവരാണ് തങ്ങളില്‍ പലരുമെന്ന് പലപ്പോഴായി തെളിയിച്ച നേതാക്കളും പ്രവര്‍ത്തകരുമുളള പാര്‍ട്ടി വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടതോടെ, കാര്യം കൈവിട്ടു പോയത് തിരിച്ചറിഞ്ഞ് കഴിഞ്ഞ ദിവസം സദാചാരത്തെ സംരക്ഷിക്കാന്‍ പ്രതിഞ്ജാബദ്ധമായ പാര്‍ട്ടിയാണെന്ന സ്വയം വിശേഷണക്കുറിപ്പുമായി ഇറങ്ങിയിരിക്കുകയാണ്. അടുക്കും ചിട്ടയും നിഷ്ഠയും അവകാശപ്പെടുന്ന കേഡര്‍ പാര്‍ട്ടിയുടെ ഒരു ഗതികേട് നോക്കണം. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയെന്ന് വാതോരാതെ പ്രസംഗിക്കുന്ന നാട്ടില്‍ കോണ്‍ഗ്രസ് വിമതന്റെ കൃപ കൊണ്ട് ആറ്റുനോറ്റു കിട്ടിയ കോര്പ്പറേഷന് ഭരണം ഒരൊറ്റ സദാചാര വിരുദ്ധ പോസ്റ്റിന്റെ പേരില്‍ കൈമോശം വരാനുളള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
പാര്‍ട്ടി ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന കോര്പ്പറേഷന് ഭരണമുള്‍പ്പെടെ പാര്‍ട്ടിക്കാരിയായ മേയറെ നോക്കുകുത്തിയാക്കി സര്‍വ്വാധികാരത്തോടെ നടത്തി വരികയായിരുന്നു പാര്‍ട്ടി സഖാക്കളും ജില്ലാ സെക്രട്ടറിയും. ഇതിനിടയിലാണ് സദാചാരമില്ലായ്മ പാര്‍ട്ടിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. പാര്‍ട്ടിയുടെ യുവജന നേതാവിന്റെ കാമകേളികളും അത് പൊതുജന മധ്യത്തില്‍ വാട്സാപ്പ് ഗ്രൂപ്പിലൂടെ എത്തിച്ച പാര്‍ട്ടിയുടെ മറ്റൊരു പുരുഷ കൗണ്‍സിലറും ചേര്‍ന്നുണ്ടാക്കിയ പൊല്ലാപ്പ് പാര്‍ട്ടിയെ പിടിച്ചുലക്കുകയാണ്. സംഭവം ചില്ലറ നാണക്കേടല്ല പാര്‍ട്ടിക്ക് ഉണ്ടാക്കിയിരിക്കുന്നത്. മാധ്യമങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ കണ്ണൂരിലെ പല നേതാക്കളും വാട്സാപ്പ് വിവാദത്തിന് ശേഷം തലയില്‍ മുണ്ടിട്ടാണ് നടക്കുന്നതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
കണ്ണൂര്‍ കോര്‍പ്പറേഷനിലെ സിപിഎം വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവായ പ്രാദേശിക സിപിഎം നേതാവിന്റെ കാമകേളികളടങ്ങുന്ന ശബ്ദ സന്ദേശങ്ങളും വീഡിയോ ക്ലിപ്പിംങുകളുമാണ് മേയര്‍ അഡ്മിനായ വാട്സപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. ഇത് പോസ്റ്റ് ചെയ്തതാവട്ടെ പാര്‍ട്ടിയുടെ~ഒരു കൗണ്‍സിലറും. ഇതോടെ മേയര്‍ ഗ്രൂപ്പില്‍ നിന്നും സ്വയം പുറത്തു പോയി. തുടര്‍ന്ന് സംഭവം പുറത്തറിഞ്ഞതോടെ ഗ്രൂപ്പിന്റെ മറ്റൊര് അഡ്മിനായ പാര്‍ട്ടി നേതാവ് ഗ്രൂപ്പ് തന്നെ പിരിച്ചുവിട്ട് തടിയൂരി. എന്നാല്‍ പ്രതിപക്ഷം കൗണ്‍സിലര്‍മാരും ജീവനക്കാരുമുളള ഗ്രൂപ്പില്‍ നിന്നും സന്ദേശങ്ങളും ക്ലിപ്പുകളും നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലെല്ലാം പാട്ടായി. ഒടുവില്‍ കോണ്‍ഗ്രസിന്റെ വനിതാ കൗണ്‍സിലര്‍ പോലീസില്‍ പരാതി നല്കി. അഡ്മിന്മാരായ മേയര്‍ക്കും നേതാവിനുമെതിരെ കേസെടുത്തു. പക്ഷേ ‘സദാചാരം’ സംരക്ഷിക്കുന്ന കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം കാമകേളി നടത്തിയ നേതാവിനെതിരേയോ പോസ്റ്റ് ചെയ്ത കൗണ്‍സിലര്‍ക്കെതിരേയോ കമാ എന്ന് മിണ്ടിയില്ല. പാര്‍ട്ടിക്കുള്ളില്‍ സമീപകാലത്തായി വര്‍ധിച്ചുവരുന്ന സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിപിഎമ്മില്‍ സദാചാരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകമാനം നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും ചില ഇളവുകള്‍ നല്കാന് തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ പേരിലാണ് നടപടി വേണ്ടെന്ന് വെച്ചതെന്നുമാണ് നാട്ടാര്‍ക്കിടയിലും സാമൂഹ്യ മാധ്യമങ്ങളിലും നടക്കുന്ന സംസാരം. അതെന്തായാലും പഴയൊരു ജില്ലാ സെക്രട്ടറി സഖാവ് ഇതെല്ലാം കണ്ടും കേട്ടും ദുഃഖിക്കുകയാണെന്ന് കേള്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭേദഗതി ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് തനിക്ക് വക്കീല്‍ കോട്ടുമിട്ട് കക്ഷികളെ തിരഞ്ഞുനടക്കേണ്ടി വരില്ലായിരുന്നു. എവിടെയെത്തേണ്ടതായിരുന്നു. തലയിലെഴുതിയത് മായ്ച്ചാല്‍ മായില്ലല്ലോ. എന്നാല്‍ ഭരണത്തിന്റെ അപ്പക്കഷണത്തിന് വേണ്ടി, നാല് വോട്ടിനുവേണ്ടി, ചില ഉന്നത നേതാക്കള്‍ക്ക് വേണ്ടി പലപ്പോഴും പാര്‍ട്ടിയും സിദ്ധാന്തവും പാര്‍ട്ടി ഭരണഘടനയും പ്രത്യയശാസ്ത്രവും കമ്മ്യൂണിസ്റ്റുകള്‍ തൊഴുത്തിലെറിയും. അമ്പലം പൊളിച്ച് കപ്പവെയ്ക്കണമെന്നു പറഞ്ഞ പാര്‍ട്ടി സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന്റെ ജന്മനാള് ആഘോഷിച്ചതും ഏറ്റവുമൊടുവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ വിദ്യാരംഭം ചടങ്ങിന് നേതൃത്വം നല്കിയതും ഇതാണെല്ലോ കാണിക്കുന്നത്. ചുരുക്കത്തില്‍ പാര്‍ട്ടി ‘എല്ലാ വിധത്തിലും മാറിക്കൊണ്ടിരിക്കുകയാണല്ലോ’, പിന്നെ ഈ സദാചാരത്തിന്റെ കാര്യത്തില്‍ മാത്രം എന്തിന് മര്‍ക്കടമുഷ്ടിയെന്ന് ചിന്തിച്ചുപോയാല്‍ പൊതുജനത്തിന് ഇവരെ കുറ്റം പറയാനാകുമോ?. ഇല്ല. തീര്‍ച്ചയായും ഇതാണ് പറഞ്ഞത് ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക്(നാട്ടാര്‍ക്ക്) ഒരു ചുക്കുമറിയില്ലെന്ന്. അന്നം കഴിക്കുന്നവര്‍ വ്യത്യസ്തമായ ഈ പാര്‍ട്ടിയെ ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നന്ന് എന്ന് മാത്രമേ കണ്ണൂരാന്‍ പറയാനുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: