ശിവഗിരി: ശാസ്ത്രവും മതവും സമന്വയിച്ചതാണ് ഗുരുദേവ ദര്‍ശനങ്ങളെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി ആചരണത്തിന്റെ ഭാഗമായി ശിവഗിരിയില്‍ നടന്ന സ്ത്രീ സമാജ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി .
ആധ്യാത്മികതയിലൂന്നി ശാസ്ത്രത്തെ മുന്നോട്ടു നയിക്കുന്നതിനു വേണ്ടിയാണ് വിദ്യാഭ്യാസം കൃഷി, വ്യവസായം, ശുചിത്വം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് പ്രവര്‍ത്തിക്കാന്‍ നൂറ് വര്‍ഷം മുന്‍പ് ഗുരുദേവന് ഉദ്ബോധിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുന്‍പും അതിനു ശേഷവും ശിവഗിരിയിലെത്തിയത് ഗുരുദേവ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായാണ്. ഗുരുദേവ ആദര്‍ശങ്ങളെ ആധാരമാക്കിയാണ് പല പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. ശുചിത്വത്തെക്കുറിച്ചുള്ള ഗുരുദേവ ദര്‍ശനത്തില്‍ നിന്നാണ് സ്വച്ഛ് ഭാരത് നിലവില്‍ വന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
രാവിലെ പത്തു മണിയോടെ ശിവഗിരിയിലെത്തിയ കേന്ദ്ര മന്ത്രി മഹാസമാധിയിലെത്തി പ്രാര്‍ഥനകളില്‍ പങ്കുചേര്‍ന്നു. ശിവഗിരി മഠം പോസ്റ്റ് ഓഫീസിന്റെ ഉത്ഘാടനം ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമിയുടെയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും സാന്നിധ്യത്തില്‍ കേന്ദ്ര മന്ത്രി നിര്‍വഹിച്ചു.
മഹാത്മാഗാന്ധി മുന്‍ വൈസ് ചാന്‍സലര്‍ ജാന്‍സി ജെയിംസ് അധ്യക്ഷയായ ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്, കെ. മുരളീധരന് എംപി, ശ്രീനാരായ ധര്‍മസംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി, ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, സുമതി രവിചന്ദ്രന്‍, അഡ്വ. സംഗീത വിശ്വനാഥന്, കെ.പി കൃഷ്ണകുമാരി, സച്ചിദാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി, സ്വാമിനി നിത്യ ചിന്മയി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ.ആര് പത്മകുമാര്‍, ലതികാ സുഭാഷ്, ബിന്ദു ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: