മട്ടന്നൂര്‍: വിമാനത്താവള പുനരധിവാസ മേഖലയില്‍ കുടിവെള്ളപദ്ധതി ഒന്നര മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍. കിയാലിന് ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്ന 178 കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. നാഗവളവ്, കുമ്മാനം, തെരൂര്‍, പാലയോട് എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. നിലവില്‍ പുനരധിവാസ പ്രദേശങ്ങളിലെ ആള്‍ത്താമസമുള്ള എല്ലാ വീടുകളിലും പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച കഴിഞ്ഞു. വീട് നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന ഇടങ്ങളിലും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നുണ്ട്. ജല അതോറിറ്റിയുടെ കീഴില്‍ കൊതേരിയിലുള്ള ജലസംഭരണിയില്‍ നിന്നാണ് ആവശ്യമായ വെള്ളം എടുക്കുന്നത്. ടാങ്കില്‍ നിന്നും കണ്ണൂര്‍ റോഡില്‍ 2.4 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് സ്ഥാപിക്കേണ്ടതുണ്ട്. റോഡ് കീറി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് പണി ആരംഭിച്ചെങ്കിലും മഴക്കാലത്ത് പണി നിര്‍ത്തിയിട്ടിരുന്നു. അടുത്ത ദിവസം തന്നെ പണി പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 2 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വര്‍ഷമായി പ്രദേശത്ത് കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കിണറുകളില്‍ മഴ മാറിയയുടനെ ക്രമാതീതമായി വെള്ളം കുറഞ്ഞിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുടിവെള്ള പദ്ധതി ഇഴഞ്ഞു നീങ്ങുന്നതില്‍ പുനരധിവസിക്കപ്പെട്ടവരില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: