കണ്ണൂര്‍: എല്‍ഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്പറേഷന് ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ അണിയറ നീക്കം നടക്കുന്നതായി സൂചന. ഇടതു മുന്നണിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ ഏക കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പി.കെ.രാഗേഷ് ഒരുങ്ങുന്നതായുളള വാര്‍ത്തകളാണ് പുറത്തു വരുന്നത്. കെ.സുധാകരനുമായി തെറ്റിപ്പിരിഞ്ഞ് പഞ്ഞിക്കയില്‍ വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ചു ജയിച്ച രാഗേഷിനെ പാര്‍ട്ടിയിലെത്തിച്ച് ഭരണം പിടിക്കാന്‍ യുഡിഎഫ് ശ്രമം ആരംഭിച്ചിട്ട് മാസങ്ങളായി. കോണ്‍ഗ്രസിലേക്ക് തിരിച്ച് പോകുന്നതിനെ ക്കുറിച്ച് തീരുമാനമെടുക്കുന്നതിനായി പി.കെ.രാഗേഷ് തന്റെ അനുയായികളുടെ രഹസ്യ യോഗം കഴിഞ്ഞ ദിവസം വിളിച്ചതായറിയുന്നു. യോഗത്തില്‍ ഒരാഴ്ചയ്ക്കകം ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവച്ച് അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടുവരാന്‍ ധാരണയായതായും അറിയുന്നു. സുധാകരന്റെ എതിര്‍പ്പ് മറികടന്ന് പി.കെ.രാഗേഷിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒരു വിഭാഗം സമീപിച്ചിരുന്നു. ലീഗ് ജില്ലാ നേതൃത്വവും ഇക്കാര്യം യുഡിഎഫില്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിലേക്ക് രാഗേഷിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതായും അറിയുന്നു.
കണ്ണൂര്‍ നഗരസഭയായിരുന്ന കാലഘട്ടങ്ങളിലെല്ലാം ഭരണം യുഡിഎഫിനായിരുന്നു. കോര്‍പറേഷനായി മാറിയപ്പോള്‍ കോണ്‍ഗ്രസിലെയും ലീഗിലേയും ഗ്രൂപ്പ് പോര് കാരണം അപ്രതീക്ഷിതമായി ഭരണം നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും തുല്യ സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഏക കോണ്‍ഗ്രസ് വിമതന് പി.കെ.രാഗേഷിന്റെ പിന്തുണ ഭരണം നിലനിര്‍ത്താന്‍ ആവശ്യമായി വരികയും രാഗേഷ് എല്‍ഡിഎഫിന് പിന്തുണ നല്കി ഡെപ്യൂട്ടിമേയര്‍ സ്ഥാനം ചോദിച്ച് വാങ്ങുകയുമായിരുന്നു. സുധാകരനുമായി ശക്തമായ വിരോധത്തിലായിരുന്ന രാഗേഷ് ഇടതുപക്ഷത്തോടൊപ്പം ചേരുയായിരുന്നു. ഡെപ്യൂട്ടി മേയര്‍ പദവി വേണമെന്ന രാഗേഷിന്റെ ആവശ്യം ലീഗും യുഡിഎഫും തളളിയിരുന്നു. യുഡിഎഫിന്റെ മേയര്‍ സാരഥി സുമാ ബാലകൃഷ്ണന് രാഗേഷിന്റെ ഒരു വോട്ടിന് പരാജയപ്പെടുകയും സിപിഎമ്മിലെ ഇ.പി.ലത കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പി.കെ.രാഗേഷ് വിട്ടുനിന്നതിനാല്‍, നറുക്കെടുപ്പിലൂടെ ലീഗിലെ സി.സമീര്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ രാഗേഷ് ഇടതു മുന്നണിയെ പിന്തുണക്കാന്‍ തീരുമാനിച്ചതോടെ അവിശ്വാസ സാധ്യത മുന്നില്‍ കൊണ്ട് സമീര്‍ രാജിവെയ്ക്കുകയും പിന്നീട് രാഗേഷ് ഇടതു പിന്തുണയില്‍ ഡെപ്യൂട്ടി മേയറാവുകയുമായിരുന്നു.
എല്‍ഡിഎഫിനോടൊപ്പം ഭരണം നടത്തി രണ്ടര വര്‍ഷം പിന്നിട്ടിട്ടും കോര്‍പ്പറേഷനില്‍ കാര്യമായ വികസനം നടപ്പാക്കാനാവാത്തതും ഏറ്റവുമൊടുവില്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വാട്സപ് ഗ്രൂപ്പില്‍ സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍ അശ്ലീല സംഭാഷണം പോസ്റ്റ് ചെയ്തത് സംബന്ധിച്ച വിവാദവും രാഗേഷിന്റെ മനംമാറ്റത്തിനു പിന്നിലുണ്ടെന്നാണ് സൂചന. പി.കെ.രാഗേഷിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം യുഡിഎഫ് നടത്തുന്നതായും സൂചനയുണ്ട്.വാട്സ്പ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അതൃപ്തരായ ചില സിപിഎം കൗണ്‍സിലര്‍മാരുടെ പിന്തുണ നേടാനുളള നീക്കങ്ങള്‍ കോണ്‍ഗ്രസും ലീഗും നടത്തുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: