തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന്റെ ധനശേഖരണത്തിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും നിര്‍ബന്ധ പണപ്പിരിവ് നടത്താനുള്ള നീക്കം സുപ്രീം കോടതി തടഞ്ഞത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടി. നിര്‍ബന്ധ പണപ്പിരിവ് ഹൈക്കോടതി തടഞ്ഞിട്ടും അഭിമാന പോരാട്ടം എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്ന തരത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. നല്കാന് സാധിക്കാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇടത് യൂണിയനുകള്‍ ഒഴികെയുള്ളവര്‍ വിസമ്മത പത്രത്തിനെതിരെ രംഗത്ത് വന്നെങ്കിലും സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. ധനമന്ത്രി തോമസ് ഐസക്ക് വിളിച്ചു ചേര്‍ത്ത യൂണിയന് നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷ യൂണിയനുകള്‍ എതിര്‍ത്തെങ്കിലും വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് എന്‍ജിഒ സംഘ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. ഇതിനെതിരെയാണ് സംഘ് ഹൈക്കോടതിയെ സമീപിച്ചത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു വിസമ്മതപത്രമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചത്.
ഒരു മാസത്തിനകം അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ദുരഭിമാനം മൂലം സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതിയെയും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. ജീവനക്കാരില്‍ നിന്നും സമ്മതപത്രം വാങ്ങിയെന്നാണ് കോടതിയെ ധരിപ്പിച്ചത്. സര്‍ക്കാര്‍ ഇറക്കിയ 144-ാം നമ്പര്‍ ഉത്തരവില്‍ വിസമ്മത പത്രമെന്നാണ് പറയുന്നത്. നിയമപരമല്ലാതെ ഇടത് യൂണിയനുകള്‍ തയാറാക്കിയ സമ്മതപത്രത്തിലാണ് ജിവനക്കാരില്‍ നിന്നും ഒപ്പിട്ട് വാങ്ങിയത്. അതും സാലറി ചലഞ്ചില്‍ പങ്കെടുത്തില്ലെങ്കില്‍ സ്ഥലം മാറ്റും എന്ന് ഭിഷണിപ്പെടുത്തി.സുപ്രീം കോടതി വിധിക്കു ശേഷം സര്‍ക്കാരിന്റെ അഭിപ്രായം സമ്മത പത്രം നല്കിയവരില് നിന്ന് മാത്രമെ തുക ഈടാക്കൂ എന്നാണ്. എന്നാല്‍ സാലറി ചലഞ്ച് ഇനി നടപ്പാക്കണമെങ്കില്‍ ആദ്യ ഉത്തരവ് റദ്ദ് ചെയ്ത് സമ്മത പത്രം എന്ന പുതിയ ഉത്തരവ് ഇറക്കണം.
പ്രളയദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ കഴിയുന്നത്ര തുക സംഭാവനയായി നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടിരുന്നത്. ചികിത്സയ്ക്കായി മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ ധനമന്ത്രിയായിരുന്നു വിസമ്മത പത്രം കൊണ്ടുവന്നത്.
ജീവനക്കാരില്‍ നിന്നും പിരിക്കുന്ന തുക ഏത് അക്കൗണ്ടില്‍ പോകുമെന്നും അതിന്റെ വിനിയോഗം സംബന്ധിച്ചും ആദ്യമേ സംശയം ഉയര്‍ന്നിരുന്നു. എല്ലാ സുതാര്യമായിരിക്കും എന്നാണ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. സുപ്രീം കോടതിയും ഇത് സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. 288 കോടി രൂപയാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഇതുവരെ പിരിഞ്ഞുകിട്ടിയത്.
അജി ബുധനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: