കുണ്ടമണ്‍കടവിലെ ‘സ്വാമിജി’ മുതല്‍ പിണറായിയിലെ വിജയന് വരെയുള്ളവര്‍ നവോത്ഥാന നായകരാകാന്‍ മുട്ടിനില്‍ക്കുന്ന നാടാണല്ലോ ഇപ്പോള്‍ നമ്മുടെ കേരളം. തള്ളാന്‍ ആളുണ്ടേല്‍ വേണ്ടിവന്നാല്‍ അങ്കമാലീലെ പ്രധാനമന്ത്രി വരെ ആയിക്കളയാമെന്ന ഒരു തോന്നലുണ്ട് വിജയന്.
പുലിമുരുകനാണ് പുള്ളിയെന്ന് പൊക്കിയടിച്ചാണ് ഉഴവൂര്‍ വിജയന് പോലും പിണറായിക്കാരന്റെ തോഴന് പട്ടം നേടിയത്. ഇപ്പോള്‍ പഴയതുപോലെ തള്ളിക്കേറ്റാന്‍ ആളില്ലാത്തതുകൊണ്ട് സ്വയം പൊങ്ങുകയാണ് ഹരം. ബ്രണ്ണന്‍ തള്ളുകളുടെ ഒടുവില്‍ നാടൊട്ടുക്ക് നടന്ന് പിരിവെടുത്ത് നവകേരളം സൃഷ്ടിക്കാന്‍ കഷ്ടപ്പെടുകയാണ് അദ്ദേഹം. അതിനിടയിലാണ് കേരളത്തെ ഭ്രാന്താലയമാക്കാന്‍ ചിലരുടെ പുറപ്പാട്.
ശ്രീനാരായണഗുരുവിന്റെ ഒരു സ്ഥാനം കേരളത്തില്‍ പണ്ടേക്കുപണ്ടേ ഒഴിവുണ്ടെന്നും തരമായാല്‍ അത് അടിച്ചെടുക്കണമെന്നുമുള്ള ഒരു മോഹം വിജയന് നേരത്തെയുള്ളതാണ്. ഗുരുദേവനെ അറിഞ്ഞവരാരും ഏഴയലത്ത് അടുപ്പിക്കാത്തതിനാല്‍ ഇത്രകാലം അതിന് തരപ്പെട്ടില്ല. ആരും പറഞ്ഞില്ലെങ്കില്‍ പിന്നെ വിജയന് തന്നെ പറയും. അതാണ് രീതി. ശബരിമലയില്‍ തല്ലും പിടിയുമുണ്ടാക്കാന് മനോജ് എബ്രഹാമിനെ കച്ചകെട്ടി അയച്ചിട്ട് ബക്കറ്റും തൂക്കി ഗള്ഫിന് പറന്നതാണ്. തിരിച്ചുവന്നപ്പോള്‍ മണ്ണ് തനിക്ക് തള്ളാന്‍ പാകമായിട്ടുണ്ട്.
പത്തനംതിട്ടയിലും കൊല്ലത്തും കോട്ടയത്തുമൊക്കെ ഓടി നടന്ന് പ്രസംഗവും ഭീഷണിയും. ഗുരുദേവനും മഹാത്മാ അയ്യങ്കാളിക്കും ശേഷം കേരളത്തില്‍ നവോത്ഥാനം സാധ്യമാക്കുകയാണ് തന്റെ അവതാരോദ്ദേശ്യമെന്നാണ് വിജയന്റെ വായ്ത്താരി. കേട്ടുകേട്ടിപ്പോള്‍ പോരാളി ഷാജിയേത് പിണറായി വിജയനേത് എന്ന് തിരിച്ചറിയാനാവാത്ത ചേലിലാണ് കാര്യങ്ങളുടെ പോക്ക്. ദുരിതാശ്വാസത്തില്‍ നിന്ന് അടിച്ചുമാറ്റിയും തൊട്ടിപ്പിരിവെടുത്തും ഒടുവില്‍ ഒരു കേരളം ഉണ്ടായി വരുമെന്നാണല്ലോ നവകേരള മാര്‍ക്സിയന്‍ ലോജിക്ക്. അങ്ങനെ ഉണ്ടാകുന്ന കേരളത്തിന് ഒരു നവോത്ഥാനനായകന്‍ വേണം.
ഒരു കസേരയും മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ താല്പര്യമില്ലാത്ത പിണറായിക്ക് ഇപ്പോള്‍ അതിനുള്ള മോഹം കലശലാണ്. അതിന് വേണ്ടി വന്നാല്‍ ശബരിമല പിടിച്ചെടുക്കും. തന്ത്രിയെ മാറ്റും. പന്തളം രാജകുടുംബത്തെ ഇല്ലാതാക്കും. ശരണം വിളിച്ചുനടന്നവരെയൊക്കെ ജയിലില്‍ അടയ്ക്കും. അപ്പോള്‍ ശബരിമലയിലെ അയ്യപ്പന്, തന്ത്രി, പന്തളം രാജാവ്.. നവോത്ഥാന നായകന്….. എല്ലാം പിണറായി വിജയന് തന്നെ. ശരണം വിളിക്കാന്‍ വല്ല പ്ലാനും ആര്‍ക്കേലും ഉണ്ടെങ്കില്‍ വിജയന് ശരണം വിളിച്ചോണം…
കുണ്ടമണ്‍കടവിലെ ‘സ്വാമിജി’യാണ് വിജയേട്ടനെ നവോത്ഥാന നയകനാക്കാന് ഏത്തപ്പഴം പുഴുങ്ങുന്ന പണി ഏറ്റെടുത്തിട്ടുള്ളത്. പാവത്തിന്റെ ബംഗ്ലാവ് പോലത്തെ ആശ്രമവും ആശ്രമപരിസരത്ത് ഉലാത്താന്‍ ഉപയോഗിച്ചിരുന്ന രണ്ട് ചെറിയ കാറുകളും സിസി ടിവി പോലും കണ്ണടച്ച നിറകൊണ്ട പാതിരായ്ക്ക് കത്തിച്ചുകളഞ്ഞു. ആരാ കത്തിച്ചതെന്ന് പോലീസിന്റെ എളിമയോടെയുള്ള ചോദ്യം. സഖാവ് കുണ്ടമണ്‍കടവ് നിരപരാധനായി മൊഴി നല്കി… ഒന്നുകില്‍ ശ്രീധരന്‍പിള്ള, അല്ലെങ്കില്‍ ശബരിമല തന്ത്രി, അതുമല്ലെങ്കില്‍ പന്തളം രാജാവ്… ഇതൊന്നുമല്ലെങ്കില്‍ മൂന്നു കൂട്ടരും കൂടി. അമിത്ഷായും നരേന്ദ്രമോദിയും പട്ടികയില്‍ പുറത്തായത് തലനാരിഴയ്ക്കാണ്.
കുണ്ടമണ്‍കടവില്‍ തീ എന്നുകേട്ടപാടെ ഇരട്ടച്ചങ്കിലിടി വെട്ടിയ മാതിരി സടകുടഞ്ഞുണര്‍ന്ന നവോത്ഥാനനായകന്‍ പാതിരാ കഴിയും മുമ്പേ പാഞ്ഞെത്തി. എസ്ഡിപിഐക്കാര് കുത്തിക്കൊന്ന അഭിമന്യുവിനെ കാണാത്ത, പോലീസുകാര്‍ തല്ലിക്കൊന്ന ശ്രീജിത്തിനെ കാണാത്ത, വിഷ്ണുപ്രണോയിയെയോ അമ്മ മഹിജയെയോ കാണാത്ത, ഓഖിയില്‍ കടലെടുത്ത കുടുംബങ്ങളെ കാണാത്ത, കുട്ടനാട്ടിലെ ദുരിതം കാണാത്ത നവോത്ഥാനനായകനാണ് ‘സ്വാമിജി’ ക്ഷേമം അന്വേഷിക്കാന്‍ പുലരും മുമ്പേ കുണ്ടമണ്കടവിലേക്ക് പാഞ്ഞതെന്ന് നമ്മള് മനസ്സിലാക്കണം. അതാണ് ആശ്രിതവത്സലന് എന്നുപറയുന്നതിന്റെ പൊരുള്‍.
തീയ്ക്ക് പിന്നിലെ പുകയെന്ത് എന്ന ചോദ്യത്തിന് സഖാവ് കുണ്ടമണ്കടവിന്റെ മറുപടി പക്ഷേ നവോത്ഥാന നായകനെ ഞെട്ടിച്ചിരിക്കാനാണ് സാധ്യത. തലേന്നാള്‍ ഏതോ ചാനലില്‍ ചര്ച്ചിക്കുന്നതിനിടെ (അതാണല്ലോ ഇപ്പോള്‍ ‘ആശ്രമവാസി’യുടെ ഏകപണി) ‘നമ്മള് പറഞ്ഞ കാര്യങ്ങള്‍ പലര്‍ക്കും ദഹിച്ചില്ല. നോം ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും അവര്‍ക്കുത്തരമുണ്ടായില്ല. നമ്മളെ അവര്‍ പി.കെ. ഷിബുവെന്ന് വിളിച്ചു. നമുക്ക് മുമ്പ് ശ്രീനാരായണഗുരുവിനും സഹോദരന് അയ്യപ്പനുമാണ് ഇത്തരം അക്രമം നേരിടേണ്ടി വന്നത്. ഒത്താല്‍ ഒരു ഗുരുദേവന്, അത്രേം പറ്റിയില്ലെങ്കില്‍ സഹോദരന് അയ്യപ്പനെങ്കിലും ആവാതെ കുണ്ടമണ്‍കടവിനും സമാധാനമില്ല. ഇക്കണക്കിനാണെങ്കില്‍ നവകേരളം നവോത്ഥാനനായകന്മാരെക്കൊണ്ട് നിറയാനാണ് സാധ്യത…
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: