തിരുവനന്തപുരം: കൗമാരക്കാരുടെ ഒരു കായിക മേളകൂടി കഴിഞ്ഞ ദിവസം കൊടിയിറങ്ങി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പുത്തന്‍ താരോദയങ്ങള്‍ കുറവായിരുന്നു. റെക്കോഡുകളുടെ എണ്ണത്തിലും ഇത്തവണ കായികമേള പിന്നിലായി.
പ്രളയത്തെ തുടര്‍ന്ന് ആദ്യം വേണ്ടന്നുവച്ച കായികമേള ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തിയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇത്തവണ. ഓരോ പ്രതിഭയുടെയും ആഗ്രഹമാണ് മേളയില്‍ മെഡലണിയുക എന്നത്. സ്വര്‍ണവും വെള്ളിയും വെങ്കലവും എന്നൊക്കെ കേള്‍ക്കുമ്പോള്‍ വലിയ വില തോന്നുമെങ്കിലും എല്ലാ മത്സരങ്ങള്‍ക്കും കൂടി മെഡലിന് വേണ്ടി വരുന്നത് 15000 രൂപയോളമാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി അത് വെട്ടിക്കുറച്ചപ്പോള്‍ തകര്‍ന്നത് കായിക പ്രതിഭയുടെ മോഹമാണ്.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 96 മത്സരങ്ങളാണ് സംസ്ഥാന കായികമേളയില്‍ നടത്തിയത്. നാല് ദിവസങ്ങളിലായി നടത്തിവന്ന മേള മൂന്നായി ചുരുക്കിയതാണ് മറ്റൊരു ചെലവ് കുറയ്ക്കല്‍. സര്‍ക്കാരിന് ലാഭമായത്, ഒരു ദിവസത്തെ ആഹാരം കായികതാരങ്ങള്‍ക്ക് നല്‍കേണ്ടി വന്നില്ല എന്നത് മാത്രം. 96 ഇനങ്ങള്‍ മൂന്നുദിവസം ആക്കിയതോടെ ഒരേ സമയം ഫൈനലുകളുടെ പെരുമഴയായിരുന്നു. ട്രാക്കിലും ഫീല്‍ഡിലും ഒരേ സമയം ഫൈനലുകള്‍. 100 മീ. ഓടി വന്ന് ക്ഷീണം തീര്‍ക്കുന്നതിന് മുന്‍പ് ഹൈജമ്പില്‍ മത്സരിക്കണം. അത് കഴിഞ്ഞാലുടന്‍ ഹര്‍ഡില്‍സ്. കായിക മേളയ്ക്ക് പകരം കായിക ചൂഷണമായിരുന്നു മേളയില്‍ നടന്നത്. അതോടെ മത്സരങ്ങളുടെ നിലവാരവും കുത്തനെ തകര്‍ന്നു. അടുപ്പിച്ചടുപ്പിച്ചുള്ള മത്സരത്തില്‍ ഓരോ ഇനത്തിലും പൂര്‍ണമായ കഴിവുകള്‍ പുറത്ത് എടുക്കാനായില്ല എന്നതാണ് സത്യം.
ഇത്തവണ മേളയില്‍ ആകെ ആറ് പുതിയ മീറ്റ് റെക്കോഡുകളും ദേശീയ റെക്കോഡിനേക്കാള്‍ മികച്ച ഒരു പ്രകടനവും മാത്രമാണ് പിറന്നത്. സാധാരണ ജൂനിയര്‍ മത്സരങ്ങളിലാണ് പുതിയ റെക്കോഡുകളും പ്രതിഭകളും ഉയരുന്നത്. കഴിഞ്ഞ തവണ ഏഴ് റക്കോഡുകള്‍ പിറന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇത്തവണ സൃഷ്ടിക്കപ്പെട്ടത് പോള്‍വോള്‍ട്ടില്‍ പാലക്കാട് കല്ലടി സ്കൂളിലെ മുഹമ്മദ് ബേസിലിന്റെ 4.60 മീറ്റര്‍ ഉയരമാണ്. പെണ്‍കുട്ടികളില്‍ 400മീറ്റര്‍ ഓട്ടത്തില്‍ എറണാകുളം തേവര എസ്എച്ച് എസ്എസിലെ സാന്ദ്ര. എ.എസിന്റെ 55.95 സെക്കന്റും.
പലതിലും ശക്തമായ എതിരാളികളില്ലാതെയായിരുന്നു മത്സരങ്ങള്‍. മത്സരങ്ങളുടെ ഫലത്തിലും കാര്യമായ വ്യത്യാസം ഉണ്ടായി. സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ പ്രകടനം ദയനീയമാണ്. ആകെ തിരുവനന്തപുരം സായിയും എറണാകുളം മാതിരപ്പിള്ളി എംഎ കോളേജ് സ്പോര്‍ട്സ് ഹോസ്റ്റലും ഏഴ് വീതം സ്വര്‍ണം നേടി എന്നത് മാത്രമാണ് ആശ്വാസം. ശേഷിക്കുന്ന ഒമ്പത് ഹോസ്റ്റലുകള്‍ എന്തിനെന്ന ചോദ്യവും അവശേഷിക്കുന്നു.
സ്കൂള്‍ ചാമ്പ്യന്മാരില് രണ്ടാം സ്ഥാനത്ത് കുതിച്ചെത്തിയ പാലക്കാട് കല്ലടി കെഎച്ച്എസും നാലാം സ്ഥാനത്തെത്തിയ നാട്ടിക ഫിഷറീസ് സ്കൂളും പോലെയുള്ള സ്കൂളുകള്‍ സ്വയം പ്രയത്നത്തില്‍ ഉയര്‍ന്നുവന്നത് കായികലോകത്തിന് കുതിപ്പേകും. കായികമേഖലയ്ക്ക് മാറ്റിവയ്ക്കുന്ന പണം ഇത്തരം സ്കൂളുകളില്‍ എത്തപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പലരുടെയും അവസാന സ്കൂള്‍ മേളയ്ക്ക് കൂടിയാണ് കൊടിയിറങ്ങിയത്. 3000, 1500, 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം വാരിക്കൂട്ടിയാണ് കോതമംഗലം മാര്‍ബേസിലിന്റെ ആദര്‍ശ് ഗോപി സംസ്ഥാന സ്കൂള്‍ മീറ്റിനോട് വിടപറയുന്നത്. ഷോട്ട്പുട്ട്, ഹാമര്‍ ത്രോയിലെ സ്വര്‍ണജേത്രി മേഘ മറിയം മാത്യു, പോള്‍വാള്‍ട്ടില്‍ പാലക്കാട് കല്ലടി സ്കൂളിലെ നിവ്യ ആന്റണി, സ്പ്രിന്റ് ഹര്‍ഡില്‍സിലെ മിന്നുംതാരം അപര്‍ണ റോയി, ട്രിപ്പിള്‍ജമ്പിലെ റെക്കോഡ് ജേതാവാണ് എറണാകുളം മാതിരപ്പിള്ളി എംഎ കോളേജ് സ്പോര്‍ട്സ് ഹോസ്റ്റലിലെ സാന്ദ്രബാബു തുടങ്ങിയവരുടെ അവസാന സംസ്ഥാന സ്കൂള്‍ മേളയാണ് അനന്തപുരിയില്‍ അവസാനിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി വേഗരാജാവാകുന്ന തിരുവനന്തപുരം സായിയുടെ സി.അഭിനവ് വിടപറയുന്നത് 100മീ.ലും 200മീ.ലും സ്വര്‍ണമണിഞ്ഞാണ്.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: