ജംഷഡ്പൂര്‍: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം സമനില. ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയെയാണ് 2-2ന് കേരള ബ്ലാസ്റ്റേഴ്സ് പിടിച്ചുകെട്ടിയത്.
ഓസ്ട്രേലിയന്‍ മുന്‍ സൂപ്പര്‍താരം ടിം കാഹിലും മൈക്കല്‍ സൂസൈരാജുമാണ് ജംഷഡ്പൂരിനായി ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിനായി 71-ാം മിനിറ്റില്‍ സ്ലാവിസ്ല സ്റ്റൊയാനോവിച്ചും 86-ാം മിനിറ്റില്‍ സി.കെ. വിനീതും ലക്ഷ്യം കണ്ടു. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി.
കളി തുടങ്ങി മൂന്നാം മിനിറ്റിലായിരുന്നു കാഹലിന്റെ ഗോള്‍. വലതു കോര്‍ണറില്‍ നിന്ന് സെര്‍ജിയോ സിഡോഞ്ഞ കൊടുത്ത പാസ് നല്ലൊരു ഹെഡ്ഡറിലൂടെയാണ് കാഹില്‍ വലയിലെത്തിച്ചത്.
31-ാം മിനിറ്റിലായിരുന്നു സൂസൈരാജിന്റെ ഗോള്‍. ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് പായിച്ച വലംകാല് ഷോട്ടാണ് ബ്ലാസ്റ്റേഴ്സ് ഗോളി നവീന്‍കുമാറിനെ മറികടന്ന് വലയില്‍ കയറിയത്.
പന്തടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ചുനിന്നെങ്കിലും മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ പരാജയമായിരുന്നു. ഇടയ്ക്ക് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ജംഷഡ്പൂര്‍ എഫ്സി ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. 55-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ച പെനാല്‍റ്റിയും മുതലാക്കാനായില്ല. സ്റ്റൊയാനോവിച്ചിന്റെ കിക്ക് ജംഷഡ്പൂര്‍ ഗോളി സുബ്രതാപോള്‍ രക്ഷപ്പെടുത്തി. പോപ്ലാറ്റ്നിക്കിന്റെ ഷോട്ട് ബാറില്‍ ഇടിച്ചു മടങ്ങിയതിന് തൊട്ടു പിറകെയാണ് പെനാല്‍റ്റി പാഴായത്. എന്നാല്‍ തുടര്‍ന്നും മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് 71-ാം മിനിറ്റില്‍ സ്റ്റൊയനോവിച്ചിലൂടെ ഒരു ഗോള്‍ മടക്കി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനുള്ള പ്രായശ്ചിത്തമായിരുന്നു ഗോള്‍. ഗോള്‍ മടക്കിയതോടെ ഉണര്‍ന്ന ബ്ലാസ്റ്റേഴ്സ് പിന്നീട് തുടര്‍ച്ചയായി ജംഷഡ്പൂര്‍ ബോക്സില്‍ റെയ്ഡു നടത്തി. 86-ാം മിനിറ്റില്‍ സമനില ഗോളും പിറന്നു. സെയ്മിന്‍ലെന്‍ ദുംഗല്‍ ബോക്സില്‍ നിന്ന് കൊടുത്ത പാസാണ് വിനീത് വലയിലേക്ക് തിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: