ബാഴ്സലോണ: നൗകാമ്പില്‍ ആഞ്ഞടിച്ച ബാഴ്സലോണ തിരമാലകള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് റയല്‍ മാഡ്രിഡ്. ഈ സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്സലോണ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ തരിപ്പണമാക്കിയത്. മെസ്സിയുടെ അഭാവത്തില്‍ കളിക്കാനിറങ്ങിയ ബാഴ്സക്ക് ലൂയി സുവാരസിന്റെ മിന്നുന്ന ഹാട്രിക്കാണ് ഗംഭീര വിജയം സമ്മാനിച്ചത്. മെസ്സിയെ ഒഴിച്ചുനിര്‍ത്തിയാല്‍ 1994-ല്‍ റൊമാരിയോക്കുശേഷം എല്‍ ക്ലാസ്സിക്കോയില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ബാഴ്സ താരമായി സുവാരസ്. സുവാരസിന് പുറമെ ഫിലിപ്പെ കുടീഞ്ഞോയും വിദാലും വിജയികള്‍ക്കായി ഗോള്‍ നേടി. മാഴ്സെലോയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ഇല്ലാതെ ഒരു ദശാബ്ദത്തിനുശേഷം ആദ്യമായാണ് എല്‍ ക്ലാസ്സിക്കോ അരങ്ങേറിയത്.
മെസ്സിയുടെ അഭാവത്തിലും മിന്നുന്ന പ്രകടനമാണ് തുടക്കം മുതല്‍ ബാഴ്സ പുറത്തെടുത്ത്. ജോര്‍ഡി ആല്‍ബയും സെര്‍ജിയോ റോബര്‍ട്ടോയും ആദ്യ മിനിറ്റുകളില്‍ തന്നെ റയല്‍ ബോക്സിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. ഇടതു വിങ്ങിലൂടെയുള്ള ജോര്‍ഡി ആല്‍ബയുടെ തുടര്‍ മുന്നേറ്റങ്ങള്‍ തടയാന്‍ റയല്‍ പ്രതിരോധം ഏറെ പണിപ്പെട്ടു. 11-ാം മിനിറ്റില്‍ റയല്‍ പ്രതിരോധം പൊളിച്ച് ബാഴ്സ ലീഡ് നേടി. ജോര്‍ഡി ആല്‍ബയുടെ വിങ്ങിലൂടെയുള്ള മുന്നേറ്റമാണ് ഗോളിലേക്ക് വഴിതുറന്നത്. പന്തുമായി ബോക്സിലേക്കു കയറിയ ആല്‍ബ പന്ത് കുടീഞ്ഞോയ്ക്ക് മറിച്ചുനല്‍കി. ആരും തടയാനില്ലായതിരുന്ന കുടീഞ്ഞോ പന്ത് അനായാസം വലയിലെത്തിച്ചു. അധികം കഴിയും മുന്‍പ് സമനില പിടിക്കാന്‍ റയലിന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ബാഴ്സ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. 13-ാം മിനിറ്റില്‍ ബെയ്ലിന്റെയും 16-ാം മിനിറ്റില്‍ മാഴ്സെലോയുടെയും ശ്രമങ്ങളാണ് ബാഴ്സ ഗോളി രക്ഷപ്പെടുത്തിയത്. പിന്നീട് 27-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിന്റെ കിടിലന്‍ ഷോട്ടും ബാഴ്സ ഗോളി രക്ഷപ്പെടുത്തി. മൂന്നു മിനിറ്റിനുശേഷം ബാഴ്സ ലീഡ് ഉയര്‍ത്തി. ഇത്തവണ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. ബോക്സില്‍ സുവാരസിനെ റാഫേല്‍ വരാനെ ഫൗള്‍ ചെയ്തതിന് വാറിലൂടെ റഫറി അനുവദിച്ച പെനാല്‍റ്റി സുവാരസ്, റയല്‍ ഗോള്‍ കീപ്പര്‍ കുര്‍ട്ടോയിസിനെ മറികടന്ന് വലയിലെത്തിച്ചു. ഇതോടെ ആദ്യപകുതിയില്‍ 2-0ന്റെ ലീഡ് ബാഴ്സ സ്വന്തമാക്കി.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റായപ്പോള്‍ റയല്‍ ഒരു ഗോള്‍ മടക്കി. ബാഴ്സ ബോക്സില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ബ്രസീല്‍ താരം മാഴ്സെലോയാണ് ഗോള്‍ നേടിയത്. ഇതോടെ റയല്‍ ഉണര്‍ന്നു കളിച്ചുതുടങ്ങി. എന്നാല്‍ ലക്ഷ്യബോധമില്ലാത്ത കരിം ബെന്‍സേമയും ഇസ്കോയും ബെയ്ലും കിട്ടിയ അവസരങ്ങളെല്ലാം തുലച്ചു. 75-ാം മിനിറ്റില്‍ സുവാരസിലൂടെ ബാഴ്സ തങ്ങളുടെ മൂന്നാം ഗോള്‍ നേടി. സെര്‍ജിയോ റോബര്‍ട്ടോ നല്കിയ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് സുവാരസ് വലയിലെത്തിച്ചത്. 83-ാം മിനിറ്റില്‍ റയല്‍ നായകന് സെര്‍ജിയോ റാമോസിന്റെ പിഴവില്‍ നിന്ന് സുവാസ് തന്റെ ഹാട്രിക്കും ബാഴ്സയുടെ നാലാം ഗോളും നേടി. നാല് മിനിറ്റിനുശേഷം ഡെംബലേ ഇടത് വിങ്ങില്‍ നിന്ന് നല്കിയ ക്രോസില്‍ വിദാലും കൂടെ സ്കോര്‍ ചെയ്തതോടെ മാഡ്രിഡിന്റെ ദയനീയ പരാജയം പൂര്‍ത്തിയായി.
ബാഴ്സയോടു തോറ്റതോടെ റയല്‍ പരിശീലകന് ജുലെന്‍ ലോപ്പറ്റേഗിയുടെ പരിശീലകസ്ഥാനം തൃശങ്കുവിലായി. മിക്കവാറും ലോപ്പറ്റേഗിയുടെ സ്ഥാനം തെറിക്കാനാണ് സാധ്യത. സീസണില്‍ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെത്തുടര്‍ന്ന് അദ്ദേഹം നേരത്തെ തന്നെ പ്രതിരോധത്തിലായിരുന്നു. ഈ സീസണില്‍ സിദാന് പകരക്കാരനായാണ് ലോപ്പറ്റേഗി റയലിന്റെ പരിശീലക ചുമതലയേറ്റെടുത്തത്.
ജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റോടെ ബാഴ്സ ഒന്നാം സ്ഥാനത്തെത്തി. 14 പോയിന്റുള്ള റയല്‍ ഒന്‍പതാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ വിയ്യാറയലിനെ 2-1ന് തകര്‍ത്ത് അലാവസ് 20 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഹ്യുയസ്കയെ 2-1ന് തോല്‍പ്പിച്ച സെവിയ 19 പോയിന്റുമായി മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: