ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും അദ്ദേഹത്തിന്റെ മകനുമെതിരെ ഉന്നയിച്ച അഴിമതി ആരോപണം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ വ്യാജ ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ശിവ്രാജ് സിങ് ചൗഹാന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് താന്‍ ഉന്നയിച്ച അഴിമതി ആരോപണം തെറ്റായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഝബുവയില്‍ നടന്ന കോണ്‍ഗ്രസ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ‘ശിവ് രാജ് സിംഗ് ചൗഹാനും അദ്ദേഹത്തിന്റെ മകനും പനാമ പേപ്പറില്‍ ഇടം പിടിച്ച അഴിമതിക്കാരാണ്. എന്നാല്‍ അവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പനാമ പേപ്പറില്‍ പേര് വന്നതിന്റെ പേരില്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ പാകിസ്ഥാന് പോലും നടപടി എടുത്തിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം.
എന്നാല്‍ തനിക്കും തന്റെ കുടുംബത്തിനും നേരെ യാതൊരു അടിസ്ഥാനവുമില്ലാതെ നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശിവ് രാജ് ചൗഹാന് പറയുകയായിരുന്നു. ‘ വ്യാപം മുതല്‍ പനാമ പേപ്പര്‍ വരെ എനിക്കും എന്റെ കുടുംബത്തിനും എതിരെ രാഹുല്‍ ഗാന്ധി യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അടുത്ത ദിവസം തന്നെ ഇത്തരം ബാലിശവും നുണ നിറഞ്ഞതുമായ ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ചൗഹാന് ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇതോടെയാണ് താന്‍ പറഞ്ഞ ആരോപണങ്ങള്‍ തിരുത്തി രാഹുല്‍ രംഗത്ത് വന്നത്.നിരവധി ആളുകള്‍ അഴിമതി ചെയ്തിട്ടുള്ളതിനാല്‍ തനിക്ക് ഇക്കാര്യത്തില്‍ ആകെ കണ്ഫ്യൂഷന് വന്നു പോയെന്നാണ് രാഹുലിന്റെ വിശദീകരണം. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പേര് പനാമ പേപ്പറില്‍ ഇല്ലെന്നും രാഹുല്‍ തിരുത്തിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: