തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ ജല അതോറിറ്റിയിലെ പെന്‍ഷന്‍കാര്‍ക്ക് യഥാസമയം നല്‍കാത്തതില്‍ വിശദീകരണം തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഇക്കാര്യം വിശദീകരിക്കണമെന്ന് കമ്മീഷനംഗം ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു.
2014 ജൂലൈ മുതലുള്ള ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കൊപ്പം ജല അതോറിറ്റി പെന്‍ഷന്‍കാര്‍ക്കും നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, ഒന്നാം ഗഡു പെന്ഷന് കുടിശിക 2018 ആഗസ്ത് 16നാണ് നല്‍കിയത്. അതേസമയം, സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് നാലാം ഗഡു വരെയുള്ള കുടിശിക ലഭിച്ചു. ബാക്കി മൂന്ന് ഗഡു എന്ന് ലഭിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് അതോറിറ്റിയിലെ പെന്‍ഷന്‍കാര്‍.
ജല അതോറിറ്റി ആസ്ഥാനത്തെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെന്ഷന് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നാല്, ഏഴ്, ഒന്‍പത് നിലകളിലേക്ക് മാറ്റിയതിലും കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു. പെന്ഷന് വിഭാഗം മൂന്നായി വിഭജിച്ചാണ് മുകള്‍നിലയില്‍ മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: