ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണകാലത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നിയന്ത്രണമില്ലാതെ ബാങ്ക് വായ്പ നല്‍കിയതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 2008 മുതല്‍ 2014 വരെ ബാങ്കുകള്‍ വകതിരിവില്ലാതെ വായ്പ നല്‍കിയത് ആര്‍ബിഐ പരിശോധിക്കാതിരുന്നതാണ് കിട്ടാക്കടം വര്‍ധിക്കാന്‍ കാരണമായതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ലോകത്തെ പിടിച്ചുലച്ച സാമ്പത്തികമാന്ദ്യത്തിന് പിന്നാലെ സാമ്പത്തിക രംഗത്തെ കൃത്രിമമായി ചലിപ്പിക്കുന്നതിന് വകതിരിവില്ലാതെ വായ്പകള്‍ നല്കാന് ബാങ്കുകളോട് ആവശ്യപ്പെട്ടു. അന്നത്തെ സര്‍ക്കാര്‍ ഇതിനായി ബാങ്കുകളില്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതോടെ വായ്പാ വളര്‍ച്ച 14 ശതമാനത്തില്‍നിന്നും 31 ശതമാനമായി ഉയര്‍ന്നു, ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
ആര്‍ബിഐയും സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജയ്റ്റ്ലിയുടെ വിമര്‍ശനം. ബാങ്കിങ് സംവിധാനം ശുദ്ധീകരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ വി. ആചാര്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയക്കാര്‍ അനാവശ്യമായി എല്ലാത്തിനും പഴികേള്‍ക്കുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് എളുപ്പത്തില്‍ ഒഴിഞ്ഞുമാറാന്‍ സാധിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികള്‍ വരുമാനം വര്‍ധിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. 2019ല്‍ നികുതി വരുമാനം ഇരട്ടിയാകും. 2014ല്‍ ബിജെപി അധികാരമേല്‍ക്കുമ്പോള്‍ 3.8 കോടിയാളുകളാണ് ആദായനികുതി അടച്ചിരുന്നത്. ഇപ്പോഴത് 6.8 കോടിയിലെത്തി. ഈ വര്‍ഷം അവസാനത്തോടെ ഇത് 7.6 കോടിയാകും. ജിഎസ്ടിയും നോട്ട് റദ്ദാക്കലും ഇതില്‍ പ്രധാന പങ്കുവഹിച്ചു.
നോട്ട് റദ്ദാക്കല്‍ കടുത്ത തീരുമാനമായിരുന്നെങ്കിലും സാമ്പത്തിക രംഗത്തെ ചിട്ടപ്പെടുത്താന്‍ സാധിച്ചു. നികുതി അടയ്ക്കുന്ന സത്യസന്ധരായ പൗരന്മാര്ക്ക് പേടിക്കാനില്ല. നികുതി വെട്ടിക്കുന്നവര്‍ വലിയ വില നല്‍കേണ്ടി വരും, ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: