കൊച്ചി: ഐഎസ്എല്ലിന്റെ താരപ്പകിട്ടിലും പിന്നോട്ടുപോകാതെ ആരാധകരെ സ്റ്റേഡിയത്തിലേക്ക് കൂട്ടി ഐ ലീഗ് ഫുട്ബോളും. ആദ്യ റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ വിവിധ സ്റ്റേഡിയങ്ങളിലായി എത്തിയത് 86399 കാണികളാണ്.
കഴിഞ്ഞ ദിവസം ഗോകുലം കേരള എഫ്സിയുടെ കോഴിക്കോട് നടന്ന മത്സരത്തിനാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. മോഹന്‍ബഗാനെതിരെ നടന്ന ഈ മത്സരത്തില്‍ 28437 പേരായിരുന്നു കളികാണാന്‍ അന്ന് സ്റ്റേഡിയത്തിലെത്തിയത്. ആദ്യ റൗണ്ടിലെ റെക്കോഡ് കാണികളാണ് കോഴിക്കോട് സ്റ്റേഡിയത്തിലെത്തിയത്. ഇതിലും എത്രയോ ഇരട്ടി അധികമാണ് ടിവിയില്‍ കൂടി കളികണ്ടവര്‍. കഴിഞ്ഞ വര്‍ഷം ചെന്നൈ സിറ്റി എഫ്.സിയും ഗോകുലവും ഏറ്റുമുട്ടിയപ്പോള്‍ കോഴിക്കോട്ട് 25841 ആരാധകര്‍ ഗ്യാലറിയിലെത്തിയിരുന്നു.
ഈ സീസണില്‍ കാണികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം നെറോക്ക എഫ്സി-ഈസ്റ്റ് ബംഗാള്‍ മത്സരത്തിനായിരുന്നു. ഇംഫാലിലെ ഖുമാന്‍ ലാംബക് മെയിന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ 26412 പേര് സ്റ്റേഡിയത്തിലെത്തി.
ഷില്ലോങ് ലെജോങ് എഫ്സി-ഐസ്വാള്‍ എഫ്സി മത്സരം വീക്ഷിക്കാന്‍ ഷില്ലോങ്ങിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ 14697 കാണികളെത്തി. ഏറ്റവും കുറവ് കാണികള്‍ സ്റ്റേഡിയത്തിലെത്തിയത് ചെന്നൈയില്‍ നടന്ന ചെന്നൈ സിറ്റി എഫ്സി-ഇന്ത്യന്‍ ആരോസ് പോരാട്ടത്തിനാണ്. 8262 പേര്. മിനര്‍വ പഞ്ചാബ്-ചര്‍ച്ചില്‍ ബ്രദേഴ്സ് മത്സരം വീക്ഷിക്കാന്‍ പഞ്ചുകുലയിലെ താവു ദേവിലാല്‍ സ്േറ്റഡിയത്തില്‍ 8591 കാണികളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: