കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കിയേ അടങ്ങൂ എന്ന വാശിയില്‍ കേരളത്തിലൂടനീളം ഭക്തജനങ്ങളെ വെല്ലുവിളിച്ചും ആക്രോശിച്ചും അലയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പരമോന്നത കോടതിയുടെ എല്ലാ വിധികളോടും ഈ വാശിയില്ല.
സപ്തംബര്‍ 28ന് ശബരിമല വിധി വന്ന് നിമിഷങ്ങള്‍ക്കകം ഉത്തരവു നടപ്പാക്കും എന്നു പ്രഖ്യാപിച്ചു പിണറായി വിജയന്. എന്നാല്‍ പിറവം സെന്റ് മേരീസ് പള്ളിക്കേസില്‍ സുപ്രീംകോടതി വിധി വന്നിട്ട് ആറു മാസം കഴിഞ്ഞിട്ടും, നടപ്പാക്കണം എന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പിണറായി വിജയന് ഒന്നും ചെയ്തില്ല. വിധി നടപ്പാക്കുമ്പോള്‍ രണ്ടായിരം യാക്കോബായ സഭാവിശ്വാസികളുടെ വികാരം കൂടി മാനിക്കേണ്ടതുണ്ടെന്നു നിലപാടെടുത്ത പിണറായി വിജയന് ഇപ്പോള്‍ നാടൊട്ടുക്ക് നടന്ന് കോടിക്കണക്കായ അയ്യപ്പഭക്തരെ വെല്ലുവിളിക്കുന്നു, നാമം ജപിച്ച് പ്രതിഷേധിക്കുന്ന അമ്മമാരെപ്പോലും ക്രിമിനലുകള്‍ എന്നു വിളിക്കുന്നു.
പിറവം പള്ളിയുടെ ഭരണത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധിയായിരുന്നു സുപ്രീം കോടതിയുടേത്. മലങ്കരസഭയുടെ പള്ളികളില്‍ ഭരണം നടത്തേണ്ടത് 1934 ലെ പള്ളി ഭരണഘടന പ്രകാരം വേണമെന്ന് 2017 ജൂലൈ മൂന്നിന് സുപ്രീംകോടതി വിധിച്ചു. എന്നാല്‍ പിറവം പള്ളിയുടെ കാര്യത്തില്‍ യാക്കോബായ വിഭാഗം സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്കി. 2018 ഏപ്രില്‍ 19ന് കോടതി ഹര്‍ജി തള്ളി, 2017 ജൂലൈ മൂന്നിലെ വിധി നടപ്പാക്കാന്‍ നിര്‍ദേശിച്ചു.
എന്നാല്‍ ഇപ്പോഴും ആ വിധി നടപ്പാക്കാന്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ തയാറായിട്ടില്ല. വിധി ഉടന്‍ നടപ്പാക്കുമെന്നാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനു മുമ്പ് ഓര്‍ത്തഡോക്സ് വിഭാഗത്തിനു പിണറായി നല്കിയ ഉറപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം മിണ്ടാട്ടമില്ല. പരമോന്നത കോടതിയുടെ വിധി നടപ്പാക്കാതെ മറ്റു മാര്‍ഗമില്ലെന്ന വിശദീകരണമില്ല, വന്‍ പോലീസ് സന്നാഹത്തോടെ പള്ളി ഭരണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് ഏല്‍പ്പിച്ചു കൊടുക്കാനുള്ള വാശിയുമില്ല.
പിറവം പള്ളിയുടെ കാര്യത്തില്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ അതു നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി സുപ്രീം കോടതി നല്‍കിയിരുന്നു. വിധി നടപ്പാക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നടപടി വേണമെന്നും സര്‍ക്കാരും പോലീസും ഭരണസംവിധാനവും അക്കാര്യം ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനു മുമ്പ് ഓര്‍ത്തഡോക്സ് സഭാനേതൃത്വത്തിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഉടന്‍ നടപ്പാക്കാന്‍ ശ്രമിക്കും എന്നായിരുന്നു മറുപടി. എന്നാല്‍ സര്‍ക്കാര്‍ നിലപാട് അനുകൂലമാവാത്തതിനാല്‍ പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഓര്‍ത്തഡോക്സ് വിഭാഗം.
ഇക്കാര്യത്തില്‍ നിയമസഭയില്‍ വന്ന സബ്മിഷനു പിണറായി നല്കിയ മറുപടിയാണ് ശ്രദ്ധേയം. ശബരിമലയുടെ കാര്യത്തില്‍ ഭക്തജനങ്ങളോടെ എത്രമാത്രം ധാര്‍ഷ്ട്യം കലര്‍ന്ന മനോഭാവമാണ് പിണറായിക്ക് എന്ന് വ്യക്തമാക്കും ഈ മറുപടി. ഒരു ഭാഗത്ത് രണ്ടായിരം കുടുംബങ്ങളും മറുഭാഗത്ത് ഇരുനൂറ് കുടുംബങ്ങളുമാണെന്നും അതുകൊണ്ട് ഇരുകൂട്ടരുമായി ചര്ച്ചനടത്തിവേണം വിധി നടപ്പാക്കാനെന്നുമായിരുന്നു പിണറായിയുടെ വിശദീകരണം. പിറവം പള്ളിയുടെ പരിധിയില്‍ വരുന്ന ഓര്‍ത്തഡോക്സുകാരെ പരാമര്‍ശിച്ചാണ് ഇരുനൂറു പേരെന്ന് പിണറായി പറഞ്ഞത്. രണ്ടായിരം യാക്കോബായക്കാരും.
ഭൂരിപക്ഷവുമായി ചര്‍ച്ച നടത്തിയേ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കഴിയൂ എന്ന നിലപാടു സ്വീകരിച്ച പിണറായിയാണ് ശബരിമലയില്‍ കേരളത്തിലെ ഭൂരിപക്ഷ സമൂഹത്തിന്റെ താത്പര്യങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. രണ്ടായിരം യാക്കോബായ സഭാ വിശ്വാസികളുടെ താത്പര്യത്തെക്കുറിച്ച് നിയമസഭയില്‍ കണക്കു പറഞ്ഞ പിണറായിക്കിപ്പോള്‍ കോടിക്കണക്കിനു അയ്യപ്പഭക്തരോടു പുച്ഛം.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: