പന്തളം: പോലീസ് വേട്ടയില്‍ നിന്ന് അഭയം തേടി ശബരിമല പൂങ്കാവനത്തിലെ ശബരിയുടെ പിന്മുറക്കാര് പന്തളം കൊട്ടാരത്തിലെത്തി. നിലയ്ക്കലില്‍ നാമജപയജ്ഞം നടത്തിയതിന് പോലീസ് ആരുമറിയാതെ പിടിച്ചുകൊണ്ട് പോയ രണ്ടു മലയരയ യുവാക്കളുടെ അമ്മമാരാണ് പന്തളം രാജപ്രതിനിധിയെ കണ്ട് വിഷമം ബോധിപ്പിച്ചത്.
തലപ്പാറ വേലന്റെ അനന്തരാവകാശികളായ ചിറ്റാര്‍ പാമ്പിനി പുതുപ്പറമ്പില്‍ ജയരാജ് (30), പാമ്പിനി മമ്മൂട്ടില്‍ അഭിലാഷ് (32) എന്നിവരെയാണ് പത്തനംതിട്ട പോലീസ് മേധാവിയുടെ സ്ക്വാഡ് കഴിഞ്ഞ ദിവസം ആരുമറിയാതെ പിടിച്ചു കൊണ്ടുപോയത്. 24നു സന്ധ്യയോടെ കുളി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇവരെ ചിറ്റാര്‍ ടിബി ജങ്ഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ ഒരു ദിവസം തടങ്കലില്‍ വച്ചശേഷം വ്യാഴാഴ്ച വൈകിട്ട് റാന്നി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പൂജപ്പുര ജയിലില്‍ റിമാന്‍ഡ് ചെയ്തു.
ഇവരെ കാണാതായതിനെത്തുടര്‍ന്നു ബന്ധുകള്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടിച്ചുകൊണ്ടുപോയതറിയുന്നത്. ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ശബരിമലയുമായി ബന്ധപ്പെട്ട തലപ്പാറവേലന്റെ അനന്തരാവകാശികളെ അറസ്റ്റ് ചെയ്തതെന്നാണ് ആക്ഷേപം. ഇതേത്തുടര്‍ന്നാണ് ജയരാജിന്റെ അമ്മ തുളസീരാജും അഭിലാഷിന്റെ അമ്മ തങ്കമ്മയും ബന്ധുക്കളും പന്തളം കൊട്ടാരത്തിന്റെ സഹായം തേടി എത്തിയത്.
പന്തളം കൊട്ടാരത്തിലെത്തിയ ഇവര്‍ക്ക് കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ എന്നിവര്‍ എല്ലാ സഹായവും ഉറപ്പു നല്കി. പന്തളം കൊട്ടാരം സന്ദര്‍ശിക്കാനെത്തിയ തിരുവിതാംകൂര്‍ മഹാറാണി അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയെയും ഇവര്‍ സങ്കടമറിയിച്ചു സഹായം തേടി. യുവാക്കളുടെ അമ്മമാരുടെ സങ്കടം കണ്ട മഹാറാണി കഴിയുന്ന എല്ലാ സഹായവും നല്കുമെന്നറിയിച്ചു.
പന്തളം കൊട്ടാരത്തിലെത്തിയ ശബരിമല കര്‍മസമിതി സംസ്ഥാന സംയോജകന്‍ കെ. കൃഷ്ണന്‍കുട്ടിയും ഇവര്‍ക്കു വേണ്ട എല്ലാ സഹായങ്ങളും ഉറപ്പു നല്കി. ഇന്ന് ചിറ്റാര്‍ പാമ്പിനിയിലെ വനവാസി കോളനി സന്ദര്‍ശിക്കുമെന്നും അദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: