ന്യൂദല്‍ഹി: സ്വയംഭരണാവകാശമെന്നത് റിസര്‍വ് ബാങ്കിന്റെ അടിസ്ഥാനതത്വമെന്നും ഭരണപരമായ അനിവാര്യതയെന്നും കേന്ദ്ര ധനമന്ത്രാലയം. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ സ്വയംഭരണ വിഷയത്തില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് നയംവ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം രംഗത്തെത്തിയത്.
പൊതുജന താത്പര്യം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനം തുടങ്ങിയവയാണ് സര്‍ക്കാരിനെയും ആര്‍ബിഐയെയും മുന്നോട്ടുനയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും സമയബന്ധിതമായി ചര്‍ച്ച നടത്താറുണ്ട്.
ചര്‍ച്ചയിലെ വിശദാംശങ്ങളൊന്നും സര്‍ക്കാര്‍ പരസ്യപ്പെടുത്താറില്ല. അന്തിമതീരുമാനം മാത്രമാണ് വെളിപ്പെടുത്തുക. മറ്റു നിയമവ്യവസ്ഥകളെന്നതു പോലെ ആര്‍ബിഐയുടെ സ്വയംഭരണാവകാശവും തുല്യപ്രാധാന്യമുള്ളതാണ്, ധനമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
ആര്‍ബിഐയുടെ സ്വാതന്ത്ര്യമില്ലാതാക്കാനുള്ള ശ്രമങ്ങള്‍ ദുരന്തത്തിന് വഴിയൊരുക്കുമെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ നടത്തിയ പ്രസ്താവനയാണ് സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ തര്‍ക്കമുണ്ടെന്ന പ്രതീതി ജനിപ്പിച്ചത്. എന്നാല്‍, ധനമന്ത്രാലയത്തിന്റെ വിശദീകരണത്തോടെ ഈ വാദങ്ങളുടെ മുനയൊടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: