ബെംഗളൂരു: ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലും പ്രതിഷേധം ശക്തം. സേവ് ശബരിമല സന്ദേശവുമായി അഖില കര്‍ണാടക അയ്യപ്പസ്വാമി സേവാസംഘം ബാഗല്‍കോട്ട് ജമഖണ്ഡി യൂണിറ്റിന്റെ നേതൃത്വത്തില്‍ 54 ദിവസത്തെ രഥയാത്ര ആരംഭിച്ചു.
ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ നടന്ന ഭക്തജനസമ്മേളനത്തിന് ശേഷം രഥയാത്ര തുടങ്ങി. ഭക്തജനസമ്മേളനത്തില് മുകള്ഗോഡ ജിഡക മഠാധിപതി മുരുകരാജേന്ദ്ര മഹാസ്വാമി, കന്നഡ ചലച്ചിത്ര നടനും ഗുരുസ്വാമിയുമായ ശിവറാം, പ്രശസ്ത കന്നട ചലച്ചിത്ര താരം ശിവരാജ്കുമാര്, പ്രശസ്ത സിനിമാ സംവിധായകന് ഓം സായി പ്രകാശ്, ജാലഹള്ളി അയ്യപ്പ ക്ഷേത്ര പ്രസിഡന്റ് പി.ജി. മുരളീധരന്, സെക്രട്ടറി ജെ.സി. വിജയന്, വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്, ട്രഷറര്‍ ടി.കെ.ആര്. നായര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര പൂജാരി പ്രജീഷ് പ്രത്യേക പൂജകള്‍ നടത്തി.
ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് കണ്‍വീനര്‍ വീരേഷ് കലദഗിയുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിച്ചു.
തുമക്കൂരു, സിറ, ഹിരിയൂര്‍, ദേവനാഗെരെ, റാണെബെന്നൂര്‍, ഹാവേരി, സവനൂര്‍, ഹുബ്ബള്ളി, നാവല്ഗുണ്ട്, നാര്‍ഗുണ്ട്, ഗദക്, ധര്‍വാദ്, ബെളഗാവി, ബാദാമി തുടങ്ങിയ സ്ഥലങ്ങള്‍ വഴി ഡിസംബര്‍ 20ന് ജമഖണ്ഡിയില്‍ എത്തും. നാലു ദിവസം ജമഖണ്ഡിയില്‍ രഥയാത്ര. 24ന് നാമജപയാത്രയോടെ സമാപിക്കും. സമന്വയ ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ സമ്മേളനം നവംബര്‍ നാലിന് നടക്കും. ചിക്കബണാവര റോഡ് കെരെഗുഡ്ഡദഹള്ളി ഗംഗാധരയ്യ കല്യാണമണ്ഡലത്തില്‍ വൈകിട്ട് നാലിന് സമ്മേളനം ഹിന്ദുഐക്യവേദി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും.
ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാസമിതി, ശബരിമല കര്‍മസമിതി, ശ്രീ അയ്യപ്പന് ടെംപിള്‍സ് അസോസിയേഷന് വിവിധ ഹൈന്ദവ സംഘടനകളുടെയും അയ്യപ്പ ക്ഷേത്രങ്ങളുടെയും നേതൃത്വത്തില്‍ നാമജപയാത്രകളും ഭക്തജനസംഗമവും നടന്നു വരികയാണ്.
കെ.ആര്. പുരം, സര്‍ജാപുര, ദാസറഹള്ളി, എസ്ബിഎം സര്‍ക്കിള്‍, മഡിവാള, ആനേപ്പാളയ, ശിവാജിനഗര്‍, എച്ച്എസ്ആര്‍ ലേ ഔച്ച്, കെംപാപുര, സുബ്ബണ്ണപാളയം, ഫ്രീഡം പാര്‍ക്ക്, ദക്ഷിണ കന്നഡ, ഉഡുപ്പി, മംഗളൂരു, ബാഗല്‍കോട്ട് മൈസൂരു തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. സ്ത്രീകളടക്കം ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് പരിപാടികളില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: