ആലപ്പുഴ: അടവുകള്‍ പലതും പയറ്റിയിട്ടും അനുഭാവികളും വിശ്വാസികളുമായ യുവതികള്‍ ശബരിമല കയറാന്‍ തയാറാകാത്തത് സിപിഎമ്മിനെ വെട്ടിലാക്കി. ജനാധിപത്യ മഹിളാ അസോസിയേഷന് യോഗങ്ങളിലും, കുടുംബശ്രീ യോഗങ്ങളിലും സുപ്രീംകോടതി വിധിയെക്കുറിച്ച് ബോധവത്ക്കരണം നടത്തിയെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ ആരും തയാറാകുന്നില്ല.
പാര്‍ട്ടി ചുമതലകള്‍ വഹിക്കുന്ന വനിതാ സഖാക്കള്‍ ശബരിമലയ്ക്ക് പോയി മാതൃക കാണിക്കട്ടെയെന്നാണ് പലയിടത്തും യുവതികള്‍ നേതൃത്വത്തിന് നല്കിയ മറുപടി. അറിയപ്പെടുന്ന വനിതാ സഖാക്കളെ ശബരിമലയ്ക്ക് അയച്ചാല്‍ വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് പ്രചാരണം നടത്താന്‍ എതിരാളികള്‍ക്ക് അവസരം നല്‍കലാകുമെന്നാണ് സിപിഎമ്മിന്റെ ആശങ്ക. ഒരു ആയുധം വച്ചു നീട്ടലാകുമെന്നും അവര്‍ക്ക് ആശങ്കയുണ്ട്. വിശ്വാസികള്‍ക്കൊപ്പമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നെങ്കിലും അണികള്‍ക്ക് ഇക്കാര്യത്തില്‍ വിശ്വാസം പോര.
ജനാധിപത്യ മഹിളാ അസോസിയേഷന് നേതാക്കളോ, ഇടതു വനിതാ എംഎല്‍എമാരോ സ്വയം സന്നദ്ധരായി മല ചവിട്ടാന്‍ എത്തുന്നുമില്ല. ശബരിമലയിലെ ആചാരങ്ങള്‍ സ്ത്രീ വിവേചനമാണെന്ന സിപിഎം പ്രചാരണത്തിന് വനിതാ സഖാക്കളില്‍ നിന്നുപോലും പിന്തുണ ലഭിക്കുന്നില്ലെന്ന് വ്യക്തം. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുതെന്ന ആചാരത്തോട് നിലപാട് തുറന്നു പറയാന്‍ പോലും വനിതാ എംഎല്‍എമാര്‍ ഇതുവരെ തയാറായിട്ടില്ല.
കര്‍ക്കിടകം ഒന്നിന് രാമായണം വായിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് കായംകുളം എംഎല്‍എ യു. പ്രതിഭ വിശ്വാസങ്ങളോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ചുംബനസമരക്കാരെയും ആക്ടിവിസ്റ്റുകളെയും ആശ്രയിച്ചാണ് സിപിഎമ്മിന്റെ ശബരിമല സമരം. ശബരിമലയില്‍ പോകുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ യുവതികളില്‍ ചിലര്‍ ചുംബന സമരത്തില്‍ പങ്കെടുത്ത് വിവാദത്തിലായവരാണ്.
ആലപ്പുഴ കടപ്പുറത്തെ ചുംബന സമരത്തെ പോലീസും പൊതുജനവും എതിര്‍ത്തപ്പോള്‍, എംഎല്‍എ ഓഫീസിന് സമീപം ചുംബിക്കാന്‍ അവസരം നല്കി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. തുലാമാസ പൂജാ സമയത്ത് പോലീസ് സംരക്ഷണമൊരുക്കി ആക്ടിവിസ്റ്റുകളെ മല ചവിട്ടിക്കാന്‍ ശ്രമിച്ച് സിപിഎമ്മും സര്‍ക്കാരും മാനക്കേടിലായിരുന്നു. ഇത് മറികടക്കാന്‍ യുവതികളെ സന്നിധാനത്തെത്തിക്കാനുള്ള ശ്രമത്തിലാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: