കൊച്ചി: ഒരു കേരളപ്പിറവി ദിനം കൂടി കടന്നു പോകുമ്പോള്‍ വാദിച്ചും തെൡവു നിരത്തിയും നേടിയെടുത്ത ശ്രേഷ്ഠഭാഷാ പദവി പെരുമ പറയാന്‍ മാത്രമായി അവശേഷിക്കുന്നു. ഭാഷാ പഠന-ഗവേഷണ കേന്ദ്രം തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേന്ദ്ര സര്‍ക്കാര്‍ തയാറെങ്കിലും പഠനകേന്ദ്രം എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കാന്‍ കേരളത്തിനായിട്ടില്ല. ഇതിനൊന്നും പ്രത്യേക മേല്നോട്ടക്കാര്പോലുമില്ല.
രണ്ടായിരം വര്‍ഷം പഴക്കമുള്ള ഭാഷകളെയാണ് ശ്രേഷ്ഠഭാഷയായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നത്. ഭാഷകളുടെ നിലനില്‍പ്പ്, പോഷണം, സംസ്കാര സംരക്ഷണം തുടങ്ങിയവയാണ് അതിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ ഇതിന് നല്‍കുമെന്നും വ്യവസ്ഥയുണ്ട്. 2004 ല്‍ തമിഴിനെയാണ് ആദ്യം ഈ ഗണത്തില്‍ പ്രഖ്യാപിച്ചത്. സംസ്കൃതം (2005), തെലങ്ക്, കന്നഡ (2008), മലയാളം (2013), ഒറിയ (2014) എന്നീ ഭാഷകളെയാണ് ഇതുവരെ ശ്രേഷ്ഠമായി പ്രഖ്യാപിച്ചത്.
പ്രഖ്യാപനശേഷം തമിഴ്നാട് പലതും ചെയ്തു. അന്താരാഷ്ട്ര തമിഴ് സമ്മേളനം കോയമ്പത്തൂരില്‍ ചേര്‍ന്നു, തമിഴ് പണ്ഡിതരെ ആദരിച്ചു, ഭാഷയ്ക്കിണങ്ങുംപടി സാങ്കേതിക വിദ്യയില്‍ ഗവേഷണ-പഠനങ്ങള്‍ നടത്തി. കേരളമാകട്ടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തുടര്‍ നടപടിയൊന്നുമെടുത്തില്ല.
ഭാഷയുടെ പൈതൃകം തെളിയിക്കാന്‍ രൂപംകൊടുത്ത വിദഗ്ദ്ധരുടെ സമിതി, ശ്രേഷ്ഠമെന്ന വിശേഷണം കിട്ടിയതോടെ പിരിച്ചുവിട്ടു. പിന്നീട് സമിതിയൊന്നും സര്‍ക്കാര്‍ തലത്തിലില്ല. കര്‍മ പരിപാടിയില്ല. ”ഇനിയെന്തെന്ന് ചിന്തിക്കാന്‍? സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തില്‍ മസ്തിഷ്കമൊന്നും പ്രവര്‍ത്തിക്കുന്നതായി അറിയില്ല,” എന്ന് പദവികിട്ടാന്‍ പ്രയത്നിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ”പഠന കേന്ദ്രം തിരൂരിലാണോ, തിരുവനന്തപുരത്താണോ, കാസര്കോട്ടാണോ വേണ്ടതെന്ന് തര്‍ക്കിക്കുകയാണ്,” പേരുവെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ അദ്ദേഹം പറഞ്ഞു. മലയാള സര്‍വകലാശാല, ഭരണഭാഷ മലയാളം, ഒന്നാം ക്ലാസുമുതല്‍ മലയാളം തുടങ്ങിയ പ്രഖ്യാപനങ്ങളും ഭാഷാ വാരാചരണങ്ങളും മാത്രമാണ് സര്‍ക്കാരിന്റെ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: