തിരുവനന്തപുരം: മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം. രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും രാത്രി വൈകിയും തീ നിയന്ത്രണ വിധേയമായിട്ടില്ല. വന്‍ സ്ഫോടന ശബ്ദത്തോടെയാണ് തീപിടുത്തം ഉണ്ടായതെന്ന് സമീപവാസികള്‍ പറയുന്നു.
പ്ലാസ്റ്റിക് കത്തി വിഷപ്പുക സമീപത്താകെ വ്യാപിച്ചിട്ടുണ്ട്. അതിനാല്‍ സമീപ വാസികളോട് മാറാന്‍ പോലീസ് ആവശ്യപ്പെട്ടു. വിഷപ്പുക ശ്വസിച്ച് അവശനിലയിലായ സമീപവാസിയായ ജയറാമിനെ (18)ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടറുകള്‍ അടക്കമുള്ളവ ഉള്ളതിനാല്‍ പ്രദേശത്തേയ്ക്ക് പോലീസ് ആളുകളെ കടത്തിവിടുന്നില്ല.തിരുവനന്തപുരം കൊല്ലം ജില്ലകളിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഈ സ്ഥാപനത്തില്‍ തീപിടുത്തമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: