കൊച്ചി: ഇരുപത്തിരണ്ടാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ എറണാകുളത്തപ്പന് മൈതാനത്ത് തുടക്കം. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവ സമിതി ചെയര്മാന് ഡോ.എം.സി. ദിലീപ്കുമാര് അധ്യക്ഷനാകും. സാംസ്കാരികോത്സവം ഡോ. പത്മ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. അസാമീസ് എഴുത്തുകാരി അരൂപ കാലിത പതങ്കിയ മുഖ്യാതിഥിയാകും.
മുന്നൂറിലേറെ പ്രസാധകര്, ഇരുന്നൂറിലധികം എഴുത്തുകാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍ പുസ്തകോത്സവ വേദിയിലെത്തും. പത്ത് ലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. പെന്ഗ്വിന് ബുക്സ്, പാന്‍ മാക്മില്ലന്‍, എന്‍ബിടി, രാഷ്ട്രീയ സംസ്കൃത സംസ്ഥാന്, ചൗക്കമ്പ വാരണാസി, ഗ്രോളിയര്‍, ഡിസി ബുക്സ്, കേന്ദ്ര സാഹിത്യ അക്കാദമി, ഐസിഎച്ച്ആര്‍, ഐസിപിആര്‍, ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍, ലളിതകലാ അക്കാദമി, കേരളസാഹിത്യ അക്കാദമി, വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ പവലിയനുകള്‍ ഉണ്ടാകും.
അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ ലീല മേനോന്റെ പേരിലുള്ള മാധ്യമ പുരസ്കാരം മാധ്യമപ്രവര്ത്തകന് പി. വേണുഗോപാലിന് സമ്മാനിക്കും. പതിനൊന്നിനാണ് സമാപനം. അന്നേദിവസത്തെ സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ ഡോ. മൃദുല സിന്‍ഹ പങ്കെടുക്കും. ആറന്മുളയിലെ പ്രളയബാധിതരായ, പള്ളിയോട നിര്‍മാണത്തൊഴിലാളികള്‍, ആറന്മുള കണ്ണാടി നിര്‍മാണത്തൊഴിലാളികള്‍ എന്നിവരെ സഹായിക്കാനുള്ള ഹാന്‍ഡിക്രാഫ്റ്റ് എക്സിബിഷനാണ് ഈ വര്‍ഷത്തെ പ്രത്യേകതയെന്ന് പുസ്തകോത്സവം ചെയര്മാന് ഡോ.എം.സി. ദിലീപ്കുമാര്, അഡ്വ.എം. ശശിശങ്കര്‍, ഇ.എം. ഹരിദാസ്, ഡോ. ഗോപിനാഥ് പനങ്ങാട്, ജി.കെ. പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: