ന്യൂദല്‍ഹി: റിസര്‍വ്വ് ബാങ്കിന്റെ സ്വയംഭരണം ആര്‍ബിഐ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്നത് അടിസ്ഥാനപരമായ വസ്തുതയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. സ്വയംഭരണാധികാരം പ്രധാനപ്പെട്ടതാണ്. എല്ലാ സര്‍ക്കാരുകളും ഇത് പാലിക്കുകയും മാനിക്കുകയും ചെയ്യാറുണ്ട്. പൊതുതാല്പര്യങ്ങളും ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആവശ്യങ്ങളുമാകണം സര്‍ക്കാരിനെയും റിസര്‍വ്വ് ബാങ്കിനെയും നയിക്കേണ്ടത്. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ആര്‍ബിഐയും ആഴത്തിലുള്ള കൂടിയാലോചനകള്‍ നടത്താറുണ്ട്. ഇത്തരം ചര്‍ച്ചകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്താറില്ല. തീരുമാനങ്ങള്‍ മാത്രമാണ് അറിയിക്കാറുള്ളത്. ചര്‍ച്ചകളില്‍ വിഷയങ്ങളെകുറിച്ചുള്ള വിലയിരുത്തല്‍ വ്യക്തമാക്കുകയും സാധ്യമായ പരിഹാരങ്ങള്‍ നിര്ദ്ദേശിക്കുകയുംചെയ്യാറുണ്ട്. സര്‍ക്കാര്‍ ഇത് തുടരും. ധനമന്ത്രാലയം വ്യക്തമാക്കി.
ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ധനമന്ത്രാലയത്തിന്റെ പ്രസ്താവന. ആര്‍ബിഐക്ക് സ്വയംഭരണാവകാശം നിഷേധിക്കുകയാണെന്ന തരത്തില്‍ ഡപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ യുപിഎ കാലത്ത് ബാങ്കുകള്‍ വകതിരിവില്ലാതെ നല്കിയ വായ്പ നിയന്ത്രിക്കാന്‍ റിസര്‍വ്വ് ബാങ്കിന് കഴിയാതിരുന്നതാണ് കിട്ടാക്കടം വര്‍ധിക്കാന്‍ കാരണമായതെന്ന് ധനമന്ത്രി ജെയ്റ്റ്ലി കുറ്റപ്പെടുത്തി. വഴിവിട്ട് നല്കിയ വായ്പകള്‍ക്കെതിരെ ആര്‍ബിഐ നടപടിയെടുത്തില്ല. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനായി ബാങ്കില്‍ നേരിട്ടടപെടാന്‍ സാധിക്കുന്ന ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതാണ് ആര്‍ബിഐയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: