മാനസികതലവും ശാരീരികതലവും ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. വൃത്തിയും പ്രവര്‍ത്തിയും അതുപോലെയാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ച് കുളിച്ചു ശുദ്ധിയായതിനുശേഷമേ പൂജാരിയായാലും ഭക്തജനങ്ങളായാലും ക്ഷേത്രപ്രവേശനം നടത്താറുളളൂ. വിസര്‍ജനം അശുദ്ധിയാണ്. അതുപോലെ തന്നെയാണ് ആര്‍ത്തവം. . എത്രവലിയ തന്ത്രിയായാലും ഭക്തനായാലും കുളിച്ചു ശുദ്ധിയായിട്ടേ ക്ഷേത്രമതിലിനകത്ത് പ്രവേശിക്കൂ. ഇത് ഒരു ലിഖിത നിയമമല്ല. ആചരിക്കലാണ് കീഴ്വഴക്കമാണ്.ദു:ഖകാരണമായി കണ്ണില്‍നിന്നും മൂക്കില്‍നിന്നും വിസര്‍ജ്ജനമുണ്ടാകുന്നതു മൂലമാണ് മരണംഭവിച്ച വ്യക്തിയുമായി അടുപ്പമുള്ളവര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം ചെയ്യാതിരിക്കുന്നത്. ഇതിനെ പുല ആചരിക്കുക എന്നു പറയുന്നു.
ജനനം നടന്ന കുടുംബത്തിലെ അംഗങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്താത്തതും ശുദ്ധിയുടെ പ്രശ്നമാണ്. ഇതിനെ വാലായ്മ എന്നു പറയും. നവജാതശിശുക്കളെ ഏതാനും മാസങ്ങള്‍ ക്ഷേത്രപ്രവേശനം നടത്തിക്കാതിരിക്കുന്നതും പ്രധാനമായും ശുദ്ധിയുടെ വിഷയമാണ്. പാദരക്ഷകള്‍ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കാത്തത് അത് അമേദ്യത്തില്‍ സ്പര്‍ശിച്ചതുകൊണ്ടല്ലാ സ്പര്‍ശിച്ചിരിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ്.
ബെനിയന് ക്ഷേത്രത്തിനകത്ത് വിലക്കിയിരിക്കുന്നത് വിയര്‍പ്പു പറ്റിയതുകൊണ്ടല്ലാ വിയര്‍പ്പു പറ്റാന്‍ സാധ്യതയുള്ളതുകൊണ്ടാണ്. ക്ഷേത്രങ്ങളില്‍ നാമജപം മാത്രം എന്നുപറഞ്ഞിരിക്കുന്നതും സംസാരശുദ്ധിക്കുവേണ്ടിയാണ്, വായുവിന്റെ ശുദ്ധിക്കുവേണ്ടിയാണ്. കുളിക്കാതെയും മുഷിഞ്ഞ വസ്ത്രം ധരിച്ചും മുറുക്കിയും, പുകവലിച്ചും, മദ്യപിച്ചും, മത്സ്യവും മാംസവും ഭക്ഷിച്ചും രോഗാവസ്ഥയിലും ആരും ക്ഷേത്ര ദര്‍ശനം നടത്താറില്ല.
ആര്‍ത്തവ സമയത്തെ നിയന്ത്രണം സ്ത്രീകള്‍ക്കെതിരായ വിവേചനമല്ല അശുദ്ധിയോ ടുള്ള വിവേചനമാണ്. ശുദ്ധിയാണ് ഭക്തിയെ ജനിപ്പിക്കുന്ന മാതാവ്.
മനസ്സിനേയും ശരീരത്തിനേയും പ്രകൃതിയേയും ഒന്നാക്കിമാറ്റി ശുദ്ധീകരിക്കുന്ന പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങള്‍ കൂടിയാണ് ക്ഷേത്രങ്ങള്‍. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ശബരിമല. 1148.48 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള പ്രായപരിധി ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടതാണ്. അതിനു സാധ്യതയുള്ള പ്രായത്തിലെ സകല സ്ത്രീകളുടേയും പ്രവേശനം ശബരിമലയില്‍ നിഷിദ്ധമാണ്. ഗര്‍ഭധാരണം സ്ത്രീകളുടെ സ്വകാര്യതയാണ്. വൈദ്യശാസ്ത്ര പരിശോധനയിലൂടെയല്ലാതെ സ്വയം തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടാണ്. കഠിനമായ കാനന യാത്ര അവര്‍ക്ക് ദുഷ്കരമാവും. വാഹനസഞ്ചാര നിരോധിതമേഖല കൂടിയാണ് ജൈവവൈവിധ്യങ്ങളുടെ കലവറയായ ശബരിമല. നടന്നാണ് കഠിനമാമല കേറേണ്ടതും ഇറങ്ങേണ്ടതും. സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാതിരിക്കുന്നതിനും അടിച്ചേല്‍പ്പിക്കാതിരിക്കുന്നതിനും വേണ്ടിയാണ് സ്ത്രീ സുരക്ഷക്കും സ്വകാര്യതക്കും വേണ്ടിയുള്ള ഈ പമ്പ കടക്കാതിരിക്കല്‍. സ്ത്രീ പമ്പകടന്നാല്‍ ഒപ്പം പമ്പകടക്കുന്നത് സ്ത്രീ സുരക്ഷയും സ്വകാര്യതയും കൂടിയാണ്എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ കീഴ്വഴക്കം. പ്രകൃതിയുടെ ജീവപരിരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പംതന്നെ സ്ത്രീകളുടെ ജീവപരിരക്ഷയും സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനുകൂടി വേണ്ടിയാണിത്. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകുക എന്നത് അനാചാരമായി മാറിയതിനാലാണ് സ്ത്രീപ്രവേശനം ആചാരമല്ലാതായി തീര്‍ന്നത്. പറ്റിച്ചു പമ്പകടത്തുക എന്ന ചൊല്ല് ഇന്നൊരു പ്രധാന പഴഞ്ചൊല്ലാണ്. വിശ്വാസത്തിന്റെ പേരിലായാലും അന്ധവിശ്വാസത്തിന്റെ പേരിലായാലും ഇനിയൊരു സ്ത്രീയേയും ആരും പറ്റിച്ചു പമ്പകടത്താതിരിക്കട്ടെ.
– സന്തോഷ്, ചെത്തിക്കോട്
നമുക്കു നാമേ പണിവതു നാകം
ശബരിമലയിലെ നിലവിലുള്ള ആചാരങ്ങള്‍ക്ക് ലോപം വരുത്തുന്ന കോടതി ഉത്തരവും അതു നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രതയും അതിജീവിച്ച് തുലാമാസ പൂജകള്‍ സമാപിച്ചു. ആയിരക്കണക്കിന് അമ്മമാരുടേയും സഹോദരങ്ങളുടേയും കണ്ഠത്തില് നിന്നും വന്ന നാമജപം അയ്യപ്പ വിഗ്രഹത്തിന്റെ ചൈതന്യം തീര്‍ച്ചയായും വര്‍ദ്ധിപ്പിച്ചിരിക്കും. ദുഷ്ടരെ ശിക്ഷിക്കാനും ശിഷ്ടരെ രക്ഷിയ്ക്കാനും അതു ധാരാളം മതി. ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനെ പ്പറ്റി പറയുമ്പോള്‍ ഇനി നാം ആത്മപരിശോധനയ്ക്കു തയ്യാറാകണം . ഒരു മണ്ഡലക്കാലം വ്രതമനുഷ്ഠിച്ച് ഇരുമുടിക്കെട്ടുകളുമേന്തി പതിനെട്ടാം പടി ചവിട്ടി മാത്രമെ ദര്‍ശനത്തിനെത്തുവെന്ന് നാം പ്രതിജ്ഞ ചെയ്യണം. ഒരു സാധാരണ ക്ഷേത്രത്തിലേക്കെന്നപോലെ നാം ദര്‍ശനത്തിനു പോകരുത്. വടക്കെ നടയിലൂടെ കയറി തൊഴുതിറങ്ങുന്ന രീതി അവസാനിപ്പിക്കണം. വടക്കെ നടയിലൂടെയുള്ള പ്രവേശനം പ്രവൃത്തിക്കാര്‍ക്കു മാത്രമായി ചുരുക്കിയാലും വിരോധമില്ല. ആചാരാധിഷ്ടിതമായ മല യാത്രക്ക് ഇനി നമുക്ക് തയ്യാറെടുക്കാം. നമുക്കു നാമെ പണിവതു നാകം നരകവുമതുപോലെ.
-ടി. സംഗമേശന്, കല്ലേറ്റുങ്കര
സ്റ്റുഡന്റ്സ് ഓണ്‍ലി ബസ് വേണം
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പരിമിതപ്പെടുത്തിയതിനാല്‍ ഉള്ള ബസ്സുകളില്‍ തിരക്ക് വളരെ കൂടുതലാണ്. രാവിലെയും വൈകിട്ടും സ്കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ സാധിക്കും വിധം തിരക്കുള്ള പ്രധാന റൂട്ടുകളില്‍ ‘സ്റ്റുഡന്‍സ് ഒണ്‍ലി ‘സര്‍വീസുകള്‍ ആരംഭിച്ചാല്‍ അത് വിദ്യാര്‍ഥികള്‍ക്ക് വളരെ ഉപകാരപ്രധമായേനെ. നിലവില്‍ യാത്രക്കാരുടെ തിരക്ക് മൂലം വിദ്യാര്‍ഥികള്‍ക്ക് ബസ്സില്‍ യാത്ര ചെയ്യാന്‍ നന്നേ പ്രയാസകരമായി തീര്‍ന്നിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് രാവിലെ, വൈകിട്ടും ഉള്ള സ്കുള് സമയങ്ങളില്‍ ‘സ്റ്റുഡന്‍സ് ഓണ്‍ലി’ ബസ് സര്‍വീസുകള്‍ കെ. എസ്.ആര്.ടി.സി ആരംഭിക്കണം.
-ആര്. ജിഷി, കൊല്ലം
സിഗ്നല്‍ സംവിധാനം പുനഃക്രമീകരിക്കണം
ഇന്ധന വില വര്‍ദ്ധന ദിനംപ്രതി ഉണ്ടാകുമ്പോള്‍ പോലും നിരത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ല. ഇടത്തരം കുടുംബങ്ങളില്‍ പോലും ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ എന്നത് കേരളീയ സമൂഹത്തിന്റെ സവിശേഷതയാണ്. ഇതിന്റെ ഫലമാണ് ട്രാഫിക് ബ്ലോക്ക്. നിലവില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ്. ചിലയിടങ്ങളില്‍ എട്ട് മണിക്ക് മുന്‍പ്തന്നെ ലൈറ്റുകള്‍ ഓഫ് ചെയ്യും . ഇതേ സമയത്ത് റോഡുകളിലെ തിരക്ക് കുറയുന്നില്ല . അതുപോലെ പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 7 മണി മുതല്‍ തന്നെ റോഡുകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നു. ഇതുമൂലം രാവിലെ ഒരു മണിക്കൂറും രാത്രി മൂന്ന് മണിക്കൂര്‍ നേരവും റോഡുകളില്‍ വലിയ ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഇരുചക്ര വാഹന യാത്രികര്‍ക്ക് പോലീസ് പരിശോധന ഉണ്ടാകില്ല എന്നതിനാല്‍ രാത്രി കാലങ്ങളില്‍ മദ്യപിച്ചും , ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും ചെറുപ്പക്കാര്‍ റോഡുകളില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ആയതിനാല്‍ സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു രാവിലെ 7 മുതല്‍ രാത്രി 10 വരെയാക്കുവാന്‍ ഗതാഗത വകുപ്പ് തയ്യാറാകണം.
-എനോയ് സി, മയ്യനാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: