ശബരിമല യുവതീപ്രവേശനവിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് ശക്തമായ നിലപാടായിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെടരുത്. ആചാരം നിലനിര്‍ത്താന്‍ അവസാനശ്വാസംവരെ പോരാടും എന്നൊക്കെ ആവേശപൂര്‍വം കെപിസിസി വക്താക്കള്‍ വ്യക്തമാക്കിയപ്പോഴാണ് ദേശീയതലത്തില്‍നിന്നു വിളിവരുന്നത്.
ശബരിമല പ്രശ്നത്തില്‍ വലിയ ആവേശംവേണ്ട, പാര്‍ട്ടി ചിഹ്നം ഉപയോഗിച്ചുള്ള ഒരു പോരാട്ടവും വേണ്ട. എഐസിസിയുടെ വിളിയും ശാസനയും കേട്ടപ്പോഴാണ് സംസ്ഥാന നേതാക്കള്‍ കൂടുംകുടുക്കയുമായി ദല്‍ഹിയിലേക്ക് പറന്നത്. അന്‍പതും അറുപതും വര്‍ഷത്തെ പാരമ്പര്യമുള്ള നേതാക്കള്‍ രാഹുലെന്ന യുവരാജാവി(?)ന് മുഖംകാട്ടാന്‍ മണിക്കൂറുകളോളം കാത്തുകെട്ടിനിന്നു. ഒടുവില്‍ തിരുവുള്ളത്തില്നിന്നു കിട്ടിയ മറുപടി ഒട്ടും ആശാസ്യമായില്ലെന്ന് നേതാക്കളുടെ മുഖഭാവംതന്നെ വ്യക്തമാക്കി.
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. പക്ഷെ കൊടിപിടിച്ചുള്ള സമരത്തിനൊന്നുമില്ല. കൊടിയില്ലാതെ ഉപവാസമടക്കമുള്ള സമരരീതിയും അതുകഴിഞ്ഞ് ബൂത്ത് തലത്തില്‍ച്ചെന്ന് ബോധവല്‍ക്കരണ പ്രക്രിയ ഒക്കെ നടത്താനായിരുന്നു തീരുമാനം. ആദ്യദിവസം കെ. സുധാകരന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ സമരാവേശം കാട്ടിയ നേതാക്കളെ പിന്നെ കണ്ടുപിടിക്കാനേ കഴിഞ്ഞില്ല.
ഇതിനിടയില്‍ സിപിഎമ്മിന്റെ താല്‍പ്പര്യവും സമ്മര്‍ദ്ദവും കോണ്ഗ്രസിനുമേലുണ്ടായി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ‘നാമൊന്ന് നമ്മളൊന്ന’ എന്ന മട്ടിലാവാന്‍ പോവുകയല്ലെ. കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയാണല്ലൊ വിശ്വാസം. ശബരിമലയില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമെന്ന് നിലപാടറിയിച്ച് നേതാക്കള്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കി. ‘ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് തന്റെയും പാര്‍ട്ടിയുടെയും നിലപാട്.’
കേരളത്തിലെ നേതാക്കള്‍ ഇനി എന്തുപറയും? നേതാക്കളുടെ അണ്ണാക്കില്‍ പാര്‍ട്ടി അധ്യക്ഷന്‍ ആപ്പ് അടിച്ചിറക്കി എന്ന് പറഞ്ഞാല്‍ മതിയല്ലൊ. കൊടി നേരത്തെ ഉപേക്ഷിക്കേണ്ടിവന്ന നേതാക്കളും പ്രവര്‍ത്തകരും വടിയും തിരിച്ചുനല്‍കാന്‍ ഇനി അധികം കാത്തുനില്ക്കണോ?
ശബരിമല നാമജപ വിഷയത്തില്‍ പങ്കെടുത്ത ആയിരക്കണക്കിനാളുകളെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കെ.മുരളീധരന് ഒരു വെളിപാട്. ഇങ്ങനെ എല്ലാവരെയും അറസ്റ്റ് ചെയ്യണോ? നാമജപം നടത്തിയത് ഭക്തരാണ്. നുഴഞ്ഞുകയറ്റക്കാരാണ് കുഴപ്പക്കാര്‍. നുഴഞ്ഞുകയറിയത് ആര്എസ്എസ്കാരാണ്. എത്ര കൃത്യമായി മുരളീധരന് കാര്യങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു?
അച്ഛന്റെ കൈയുംപിടിച്ച് മുരളീധരന് കന്നിഅയ്യപ്പനായി മലചവിട്ടിയത് ഓര്‍ക്കുന്നുണ്ടാകും. അന്നത്തെക്കാള്‍ ശബരിമല ഇന്ന് ഭക്തിസാന്ദ്രമാണ്. ശബരിമല ഇന്നും ശബരിമലയായി നില്‍ക്കുന്നത് ആര്‍എസ്എസിന്റെ ത്യാഗപൂര്‍ണമായ പരിശ്രമം കൊണ്ടാണെന്ന് മുരളീധരന് മനസ്സിലാക്കണം. ശബരിമലയും പൂങ്കാവനവും നശിപ്പിക്കാന്‍ സംഘടിതനീക്കം നടത്തിയത് മുരളീധരന്റെ വന്ദ്യപിതാവ് കെ.കരുണാകരന് മുഖ്യമന്ത്രിയായപ്പോഴാണ്. ഗൂഢാലോചനയ്ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി. അതിനെതിരെ പോരാടിയതിനാലാണ് നിലയ്ക്കലും സമീപപ്രദേശങ്ങളും പൂങ്കാവനത്തിന്റെ ഭാഗമായി തുടരുന്നത്.
ഏതായാലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അയ്യപ്പന്റെ ഇംഗിതത്തിനൊപ്പം നില്‍ക്കണോ രാഹുലിന്റെ താല്‍പ്പര്യപ്രകാരം നീങ്ങണോ എന്ന് തീരുമാനിക്കേണ്ടിവരും. അണികള്‍ അക്ഷരാര്‍ത്ഥത്തില്‍ ത്രിശങ്കുവിലാകും. കോണ്‍ഗ്രസിന്റെ പിന്തുണകൂടി കിട്ടിയാല്‍ സിപിഎം ഭരണം ഭക്തര്‍ക്കു മാത്രമല്ല അയ്യപ്പന് തന്നെ കൂച്ചുവിലങ്ങ് ഒരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയൊരു സാഹചര്യത്തിലെത്താതിരിക്കാന്‍ ഭക്തജനങ്ങളാകെ പുനര്‍വിചിന്തനത്തിന് തയ്യാറാകേണ്ടസമയമായി.
ഭക്തരുടെ കൂടെയാണ് ബിജെപി. ദേശീയാധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍വന്ന് നിലപാട് വ്യക്തമാക്കി. ഭക്തരുടെ രക്ഷയ്ക്ക് രാജ്യമാകെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭീഷണിക്കും അറസ്റ്റിലും ഭയക്കാതെ നിലപാടെടുക്കാനും അദ്ദേഹം സംസ്ഥാനനേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. അതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള പ്രക്ഷോഭം നയിക്കുകയാണ്. അടുത്തമാസം ശബരിമലയിലേക്ക് രഥയാത്ര അദ്ദേഹം നയിക്കുന്നു. ശ്രീധരന് പിള്ള രഥയാത്ര നയിക്കുന്നത് കലാപത്തിനെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്റെ കണ്ടുപിടിത്തം. നാടാകെ ബിജെപിയെയും ഭക്തരെയും വെല്ലുവിളിച്ച് മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും സമ്മേളനങ്ങള്‍ നടത്താം. മന്ത്രിമാര്‍ക്ക് പുലഭ്യം പറയാം. മറുപടി പറയാന്‍ ബിജെപി മുതിര്‍ന്നാല്‍ അത് കലാപത്തിന്! സ്റ്റാലിനാണ് മുഖ്യമന്ത്രിയെന്നാണു ധരിക്കുന്നതെങ്കില്‍ കാലംമാറി എന്ന് ഓര്‍മിപ്പിക്കാതിരിക്കാനാവില്ല.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: