കോട്ടയം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പതിനായിരത്തോളം വരുന്ന ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരും ആശങ്കയില്‍. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 13 മാസത്തെ ശമ്പളവും പെന്‍ഷനും കരുതല്‍ ധനമായി ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. ഇതിനുള്ള പണം കണ്ടെത്തിയിരുന്നത് ശബരിമല ഉത്സവക്കാലത്തെ വരുമാനത്തിലൂടെയായിരുന്നു. എന്നാല്‍ ശബരിമല ഉത്സവക്കാലത്തേക്കുള്ള ലേലം മുടങ്ങിയതോടെ ശമ്പളത്തിനും പെന്‍ഷനും മറ്റു വഴികള്‍ കെണ്ടത്തേണ്ട അവസ്ഥയിലായിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. നൂറുകോടിയുടെ ലേലമാണ് ശബരിമലയിലും എരുമേലിയിലുമായി മുടങ്ങിയത്.
തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് ലേല നടപടികളില്‍ നിന്ന് കരാറുകാര്‍ പിന്‍വാങ്ങിയത്. കരാറെടുത്തവര്‍ തന്നെ ദേവസ്വം ബോര്‍ഡില്‍ അടച്ച തുക തിരികെ ആവശ്യപ്പെട്ടു. എരുമേലിയില്‍ ലേലം നാല് തവണയാണ് മുടങ്ങിയത്. 240തിലധികം ലേലങ്ങളാണ് നടക്കേണ്ടത്. ഇതുവരെ 40 ലേലങ്ങളാണ് പൂര്‍ത്തിയായത്. തീര്‍ഥാടക നിയന്ത്രണങ്ങള്‍ നീക്കാതെ ലേല നടപടികളുമായി സഹകരിക്കേണ്ടെന്നാണ് കരാറുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: