കൊച്ചി: കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അയ്യപ്പഭക്തരെ പിന്നില്‍ നിന്നും കുത്തുകയാണെന്ന് ബിജെപി. സോളാര്‍ വിഷത്തില്‍ സിപിഎമ്മുമായുള്ള രഹസ്യ ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് ശബരിമല വിഷയത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്നോട്ട് പോയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ആരോപിച്ചു. കേസില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെ.സി. വേണുഗോപാല്‍ എംപിയെയും ഒഴിവാക്കുന്നതിനായി കേരളത്തിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ എ.കെ. ആന്റണി മുന്‍കൈയെടുത്ത് സീതാറാം യെച്ചൂരിയെ സമീപിച്ച് രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
വിശ്വാസികളെ ഏകോപിപ്പിച്ച് കോണ്‍ഗ്രസ് നടത്താനിരിക്കുന്ന ജാഥ എന്ത് അടിസ്ഥാനത്തിലാണെന്നും എ.എന്‍. രാധാകൃഷ്ണന് ചോദിച്ചു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കോടതി വിധി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ കേരള നേതൃത്വം നിലപാട് വ്യക്തമാക്കണം. ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിച്ച് ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. പോലീസ് സംവിധാനമുപയോഗിച്ച് ഭക്തരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം അയ്യപ്പഭക്തരോടുള്ള വെല്ലുവിളിയാണ്. ശബരിമലയില്‍ ദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം പോലീസ് ദുരുപയോഗം ചെയ്യുകയാണ്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ പേരു വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാനത്ത് പോലീസ് ഭക്തരുടെ വീടുകളില്‍ വ്യാപക തെരച്ചില്‍ നടത്തുകയാണെന്നും രാധാകൃഷ്ണന് പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയതായി നിയമിതനായ അഡ്മിനിട്രേറ്റര്‍ ശിശിര്‍ നിരവധി അഴിമതി കേസുകളില്‍ പ്രതിയും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. ഈ സാഹചര്യത്തില്‍ ശിശിറിന്റെ നിയമനത്തില്‍ അന്വേഷണം നടത്തി അദ്ദേഹത്തെ ചുമതലകളില്‍ നിന്ന് മാറ്റണമെന്നും എ.എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: