തിരുവനന്തപുരം: പോലീസിന്റെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വമായ തരത്തില്‍ ഫോട്ടോ ആല്‍ബങ്ങള്‍ തയാറാക്കി പുറത്തു വിട്ട് ഭക്തജനങ്ങളെ വേട്ടയാടുന്ന നടപടിക്കെതിരെ സേനയ്ക്കുള്ളില്‍ത്തന്നെ ശക്തമായ എതിര്‍പ്പ്.
ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം ഉണ്ടായിട്ടും രണ്ടാമതും ചിത്രങ്ങള്‍ പുറത്ത് വിട്ടതിനെതിരെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയരുന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ ലുക്ക്ഔട്ട് നോട്ടീസിന് സമാനമായി പുറത്തിറക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നത്. അതിന് നിരവധി നടപടി ക്രമങ്ങള്‍ പാലിക്കണം. അല്ലെങ്കില്‍ പ്രതി നാടുവിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തണം. അതുമല്ലെങ്കില്‍ നിരവധി കേസുകളില്‍ പ്രതിയാകണം.
ഇതെല്ലാം മറികടന്നാണ് ആദ്യം 267 പേരുടെ ചിത്രം അടങ്ങുന്ന പട്ടിക പുറത്ത് വിട്ട് ഭക്തജനങ്ങളെ അറസ്റ്റ് ചെയ്തത്. ഇത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല, പോലീസ് നടത്തിയ അക്രമത്തെയും അവര്‍ക്കെതിരെ നടപടി എടുക്കാത്തതിനെയും കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഫോട്ടോ ആല്‍ബം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഇത് പോലീസ് നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമെന്നാണ് ഒരു വിഭാഗം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. എല്‍ഡിഎഫും യുഡിഎഫും അടക്കമുള്ള സംഘടനകള്‍ നടത്തിയ സമരങ്ങളില്‍ നിരവധി അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കത്വാ പീഡനവുമായി ബന്ധപ്പെട്ട് നടന്ന വാട്സാപ്പ് ഹര്‍ത്താലില്‍ അക്രമം നടത്തിയവരുടെ നിരവധി വീഡിയോകള്‍ പ്രചരിച്ചു. പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് അക്രമംനടന്നത്.
ബാര്‍കോഴ ആരോപിച്ച് എല്‍ഡിഎഫ് നടത്തിയ നിയമസഭ വളയല്‍ സമരത്തില്‍ നടന്ന അക്രമങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കുകള്‍ ഇപ്പോഴും പോലീസിന് ലഭ്യമായിട്ടില്ല. എസ്ഡിപിഐ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് വാഹനത്തിനു മുകളില്‍ കയറി നിന്നാണ് ഒരാള്‍ പ്രസംഗിച്ചത്. ഈ സംഭവങ്ങളില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, എന്നാല്‍ അന്നൊന്നും ഇത്തരത്തില്‍ ഫോട്ടോ ആല്‍ബം പുറത്തിറക്കി ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
പോലീസ് ഒരു മതവിഭാഗത്തിന് മാത്രം എതിരെ നില്ക്കുന്നു എന്ന പ്രചാരണം ശക്തമാകുന്നതിന് ഇതു കാരണമായെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു വലിയ ജനവിഭാഗം പോലീസിനെ ശത്രുവായി കാണുന്നതിന് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: