ചങ്ങനാശേരി: ശബരിമലയുടെ ചരിത്രമറിയാത്തവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടത്തുകയാണെന്നും ഇതിന് അവര്‍ വലിയ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് എന്‍എസ്എസ് പതാക ദിനാചരണത്തിന് ശേഷം നടന്ന വിശ്വാസ സംരക്ഷണ നാമജപത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സമാധാനപരമായ പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമാണിത്. 13ന് സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ അനുകൂലമായ സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി മറിച്ചാണെങ്കില്‍ വിശ്വാസിസമൂഹവും സമാനചിന്താഗതിയുള്ള എല്ലാ സംഘടനകളുമായും ആലോചിച്ച് തീരുമാനമെടുക്കും. ഏത് തരത്തിലുള്ള പ്രതിഷേധമാണ് വേണ്ടതെന്ന് അതിന് ശേഷം തീരുമാനിക്കും. എന്‍എസ്എസിന് ഉറച്ച നിലപാടാണുള്ളത്. എന്നും വിശ്വാസികള്‍ക്കൊപ്പമാണ്.
സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുന്നതിനും കൂടിയാണ് എന്‍എസ്എസ് പതാക ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ കരയോഗങ്ങളിലും വിശ്വാസ സംരക്ഷണ നാമജപ പ്രാര്‍ത്ഥന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നിലപാടില്‍ സമാധാനപരമായ പ്രതിഷേധം അറിയിക്കുകയാണ് എന്‍എസ്എസ് ചെയ്യുന്നത്.
2006 മുതല്‍ വിശ്വാസ സംരക്ഷണത്തിനായി എന്‍എസ്എസ് ഈ കേസില്‍ കക്ഷിയാണ്. മറ്റാരും ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് പലരും കക്ഷിചേര്‍ന്നു. വിശ്വാസ സംരക്ഷണത്തിന് ജനവിധിക്ക് എതിരായാണ് കോടതിവിധി. ഇതിനെ എന്‍എസ്എസ് നിയമപരമായാണ് സമീപിച്ചത്. സര്‍ക്കാര്‍ വിധി തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംശയത്തിന് ഇടയാക്കിയിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: