ശിവഗിരി: ഗുരുദേവ മഹാസമാധി നവതി ആചരണത്തിന്റെ സമാപനം ഇന്ത്യയിലെ മുഴുവന്‍ സന്ന്യാസസമൂഹത്തിന്റേയും സാന്നിധ്യത്തില്‍ യതിപൂജയോടെ പൂര്‍ത്തിയായി. പര്‍ണശാലയില്‍ നടന്ന ശാന്തിഹവനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. പുലര്‍ച്ചെ 5.30ന് മഹാസമാധിപീഠത്തില്‍ പ്രത്യേകപൂജയും മണ്ഡലമഹായജ്ഞ സമര്‍പ്പണവും നടന്നു. തുടര്‍ന്ന് മഹാ ആരതിയോടെ യതിപൂജ തുടങ്ങി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ സന്ന്യാസിമാര്‍ യതിപൂജയില്‍ പങ്കെടുക്കാനെത്തി. ഗുരുദേവന് വിശ്രമിച്ചിരുന്ന വൈദികമഠത്തിലും മഹാസമാധിയിലും പ്രാര്‍ഥിച്ച ശേഷം സന്ന്യാസിമാര്‍ യതിപൂജ വേദിയില്‍ എത്തി.
ധര്‍മസംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമിയും പ്രകാശാനന്ദ സ്വാമിയും വിവിധ മഠങ്ങളുടെ മണ്ഡലേശ്വരന്മാരുമാരും വേദിയില്‍ പ്രാര്‍ഥനാ നിരതരായി. തമിഴ് ശൈവ സിദ്ധാന്ത പരമ്പര, ഹരിദ്വാര്‍, ഋഷികേശ്, ഉത്തരകാശി, കര്‍ണാടക, ആന്ധ്ര തുടങ്ങി എല്ലാ പരമ്പരയിലുമുള്ള സന്ന്യാസിമാര്‍ സന്നിഹിതരായിരുന്നു.
സന്ന്യാസിമാരുടെ പാദം കഴുകി ഭസ്മം, ചന്ദനം, കുങ്കുമം, ഇവ ചാര്‍ത്തി ജല, ഗന്ധ, പുഷ്പ, ധൂപ ദീപങ്ങളാല്‍ ആരാധിച്ച് പുഷ്പമാല്യം അര്‍പ്പിച്ചു. യതിമാര്ക്ക് പഞ്ചോപചാരങ്ങളോടെ വസ്ത്രം, കമണ്ഡലു, രുദ്രാക്ഷം, കുട, ഇരിപ്പിടം, പാദുകം, ബാഗ്, ഫലവര്‍ഗങ്ങള്‍, ദക്ഷിണ മുതലായവ സമര്‍പ്പിച്ചു. വിഭവസമൃദ്ധമായി മഹാപ്രസാദം ഊട്ടി തൃപ്തിപ്പെടുത്തി.
ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികള്‍, ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികള്‍, ട്രഷറര്‍ ശാരദാനന്ദ സ്വാമികള്‍, യതിപൂജ ചടങ്ങുകളുടെ സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി, ധര്‍മ്മചൈതന്യ, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം.എന്‍. സോമന്, ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: