തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം അനന്തപുരിയില്‍ ഇന്ന് ഏകദിന മാമാങ്കം. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. പരമ്പരയിലെ ൈഫനലാണിത്. നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഒന്നാമത്തെയും നാലാമത്തെയും കളി ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം ഏകദിനം വിന്‍ഡീസിന് സ്വന്തമായി. രണ്ടാം മത്സരം ടൈയില്‍ കലാശിച്ചു.
ഉച്ചയ്ക്ക് 1.30 ന് മത്സരം ആരംഭിക്കും. രാവിലെ 11 മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. പരമ്പര ഉറപ്പിക്കാന്‍ വീരാട് കോഹ്ലിയും സംഘവും ഇറങ്ങുമ്പോള്‍ പരമ്പര സമനിലയിലാക്കാനാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ രണ്ടാം രാജ്യാന്തര ക്രിക്കറ്റ് പോരാട്ടാണ് ഇന്നത്തേത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി 20 മത്സരമായിരുന്നു ആദ്യത്തേത്. മഴയില്‍ കുതിര്‍ന്നതിനാല്‍ 7 ഓവര്‍ മത്സരമായി ഇത് ചുരുക്കി. ഈ കളിയില്‍ ഇന്ത്യക്കായിരുന്നു ജയം.
ഇന്ത്യന്‍ ടീം ഇന്നലെ കാര്യവട്ടത്ത് പരിശീലനം നടത്തിയപ്പോള്‍ വെസ്റ്റിന്‍ഡീസ് പരിശീലനത്തിനിറങ്ങിയില്ല. മിന്നുന്ന ഫോമിലുള്ള ബാറ്റ്സ്മാന്മാരാണ് ഇന്ത്യന്‍ കരുത്ത്. മൂന്നു സെഞ്ചുറികള്‍ നേടി ക്യാപ്ടന് വിരാട് കോഹ്ലിയും രണ്ടു സെഞ്ചറികളുമായി രോഹിത് ശര്‍മയുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ല്. ഇതര ഓപ്പണറായ ശിഖര്‍ ധവാന് ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യയുടെ ഏക പ്രശ്നം. മികച്ച തുടക്കം കിട്ടിയിട്ടും അനാവശ്യ ഷോട്ടിന് ശ്രമിച്ച് ധവാന് വിക്കറ്റ് വലിച്ചെറിയുന്നതാണ് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടത്. നാലാം നമ്പറില്‍ അമ്പാട്ടി റായിഡുവും മികച്ച ഫോമിലാണ്. വിക്കറ്റിന് പിന്നില്‍ ധോണി ഉജ്ജ്വല ഫോമിലാണെങ്കിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുകയാണ്.
കാര്യവട്ടത്തെ പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണ്. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ വെടിക്കെട്ട് കാണാനാണ് ആരാധകര്‍ ഇരമ്പിയെത്തുന്നതും. ഇന്ത്യന്‍ ബൗളിങ്ങ്നിരയും സന്തുലിതമാണ്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. യുവതാരം ഖലീല്‍ അഹമ്മദിനും കടുത്ത പരീക്ഷണം തന്നെയാകും കാര്യവട്ടത്തെ പോരാട്ടം. പരിചയസമ്പത്ത് ഏറെയില്ലാത്ത ബൗളറാണ് ഖലീല്‍. എന്നാല്‍ നാലാം ഏകദിനത്തില്‍ ഖലീലിന്റെ തകര്‍പ്പന്‍ ബൗളിങ്ങായിരുന്നു ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
അതേസമയം സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തതാണ് കഴിഞ്ഞ മത്സരങ്ങൡ വിന്‍ഡീസിന് തിരിച്ചടിയായത്. വിന്‍ഡീസ് നിരയില്‍ ഹെറ്റ്മെയറും ഹോപും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തുന്നത്. ക്യാപ്ടന് ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന ബൗളിങ് നിര വന്‍ പരാജയമാണ്. കാര്യവട്ടം വിന്‍ഡീസ് ബൗളിങ് നിരയ്ക്ക് കനത്ത പരീക്ഷണവേദിയാകുമെന്ന് ഉറപ്പ്.
കഴിഞ്ഞ മത്സരത്തിലിറക്കിയ അതേ ടീമിനെത്തന്നെയായിരിക്കും ഇന്ത്യ ഇന്നും കളത്തിലിറക്കുക. അതേസമയം വിന്‍ഡീസ് ടീമില്‍ ചില മാറ്റങ്ങളുണ്ടാകും . ചന്ദര്‍പോള്‍ ഹേംരാജിനു പകരം ഓപ്പണിങ് സ്ഥാനത്ത് സുനില്‍ ആംബ്രിസ് എത്തിയേക്കും. ഇടങ്കയ്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഫാബിയന്‍ അലനു പകരം ബൗളിങ് നിരയില്‍ പരിചയസമ്പന്നനായ ദേബേന്ദ്ര ബിഷു എത്തിയേക്കാം.
സാധ്യതാ ഇലവന്
ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, അമ്പട്ടി റായിഡു, കേദാര്‍ ജാദവ്, മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ.
വെസ്റ്റിന്‍ഡീസ്: സുനില്‍ ആംബ്രിസ്/ചന്ദര്‍പോള്‍ ഹേംരാജ്, കീറണ്‍ പവല്‍, ഷായ് ഹോപ്, ഷിംറോണ്‍ ഹെറ്റ്മെയെര്‍, മര്‍ലോണ്‍ സാമുവല്‍സ്, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, ആഷ്ലി നഴ്സ്, കീമോ പോള്‍, ദേബേന്ദ്ര ബിഷൂ/ഫാബിയന്‍ അലന്, കെമര്‍ റോഷ്.
ഭീഷണിയായി മഴ മേഘങ്ങള്‍
കാര്യവട്ടത്തെ കളിയാവേശത്തിന് ഭീഷണിയായി മഴ മേഘങ്ങള്‍. ഇന്നലെ ഉച്ചവരെ കത്തുന്ന വെയിലും കനത്ത ചൂടുമായിരുന്നു കാര്യവട്ടത്ത്. എന്നാല്‍, ഉച്ചകഴിഞ്ഞതോടെ മഴ മേഘങ്ങള്‍ ഉരുണ്ടു കൂടി. രാത്രിയോടെ ചാറ്റല്‍ മഴ തുടങ്ങിയിരുന്നു. ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . 2017 നവംമ്പറില്‍ നടന്ന ട്വന്റി 20 മത്സരം മഴ ഭീഷണിയിലായിരുന്നു. ശക്തമായ മഴ പെയ്തിട്ടും കുറഞ്ഞ ഓവര്‍ മത്സരം നടത്താനായി. മികച്ച ഔട്ട് ഫീല്‍ഡും ഡ്രെയിനേജ് സംവിധാനവുമാണ് സ്പോര്‍ട്സ് ഹബ്ബിലേത്. അതുകൊണ്ടു മഴ ഭീഷണിയാകില്ലെന്ന വിശ്വാസത്തിലാണ് ആരാധകരും സംഘാടകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: