തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. 500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് മാനേജുമെന്റ് അറിയിച്ചു. വിശദമായ പരിശോധനകള്‍ക്കുശേഷം മാത്രമേ നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭ്യമാകുകയുള്ളു.
സംഭവത്തെക്കുറിച്ച് പോലീസും അഗ്നിശമനസേനയും സമഗ്രമായ അന്വേഷണം നടത്തും. സുരക്ഷ മുന്‍ കരുതലിന്റെ ഭാഗമായി സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.മണ്‍വിള, കുളത്തൂര്‍ പ്രദേശങ്ങളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ യൂണിറ്റിന് തീ പിടുത്തമുണ്ടായത്. നാലു നിലയുള്ള കെട്ടിടവും അതിനുള്ളിലുണ്ടായിരുന്ന ഉല്പന്നങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നു. സമീപ ജില്ലകളില്‍ നിന്നുള്ള യൂണിറ്റുകളടക്കം മുപ്പതോളം അഗ്നിശമന സേനാ വിഭാഗവും വിമാനത്താവളത്തില്‍ നിന്നുള്ള പമ്പര്‍ യൂണിറ്റും തീയണക്കാനായെത്തി. ആറു മണിക്കൂര്‍ നേരമാണ് നിയന്ത്രണ വിധേയമാവാതെ തീ ആളികത്തിയത്.
ഫാക്ടറിയിലെ തൊഴിലാളികളെയെല്ലാം സുരക്ഷിത സ്ഥാനത്തെത്തിച്ചു. വിഷപ്പുക ശ്വസിച്ച് ബോധരഹിതരായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: