ന്യൂദല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പി. ചിദംബരത്തെ ഉടന്‍ അറസ്റ്റു ചെയ്യരുതെന്ന് കോടതി. നവംബര്‍ 26 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് ദല്‍ഹി പട്യാല ഹൗസ് കോടതി വിലക്കി.
അതേസമയം ചിദംബരം കേസുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. 3,500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരം ഒന്നാം പ്രതിയാണ്. നവംബര്‍ 26-ന് കുറ്റപത്രം ദല്‍ഹി കോടതി പരിഗണിക്കും.
ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരവും കേസില്‍ പ്രതിയാണ്. അനുബന്ധ കുറ്റപത്രത്തില്‍ കാര്‍ത്തി ചിദംബരത്തിന്റെ അക്കൗണ്ടന്റ് ഭാസ്കര്‍ രമണും പ്രതിചേര്‍ക്കപ്പെട്ടിരുന്നു. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കന്പനിക്ക് 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്. ടു ജി പങ്കാളിത്തം മാക്സിസ് ഗ്രൂപ്പിനു നല്കാന് തനിക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നു എന്ന എയര്‍സെല്‍ ഉടമ സി. ശിവശങ്കരന്റെ പരാതിയെത്തുടര്‍ന്ന് 2011 ഏപ്രില്‍-മേയിലാണ് എയര്‍സെല്‍-മാക്സിസ് കേസിനു തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: