ന്യൂദല്‍ഹി: വിദേശയാത്രക്ക് അനുമതി തേടി കാര്‍ത്തി ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജഡ്ജിമാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലേറെ ജോലിയുണ്ടെന്നും നാളെത്തന്നെ വാദം കേള്‍ക്കേണ്ട അടിയന്തര വിഷയമല്ല ഇതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് വ്യക്തമാക്കി.
നവംബര്‍ മൂന്നിന് ഇറ്റലി, ഓസ്ട്രിയ, യുകെ തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കാര്‍ത്തി താത്പര്യപ്പെടുന്നുണ്ടെന്നും ഇതിനായി അടിയന്തരമായി വാദം കേട്ട് അനുമതി നല്‍കണമെന്നുമായിരുന്നു അഭിഭാഷകന് ആവശ്യപ്പെട്ടത്. എയര്‍സെല്‍-മാക്സിസ് കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. പി.ചിദംബരം ധനകാര്യമന്ത്രിയായിരിക്കെ നടന്ന അഴിമതിയില്‍ കാര്‍ത്തിയും മുഖ്യ പ്രതിയാണ്.എന്നാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം യു.കെ, ഫ്രാന്‍സ്,അമേരിക്ക എന്നിവിടങ്ങളിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
നേരത്തെ കാര്‍ത്തി ചിദംബരത്തിന് വിദേശയാത്രകള്‍ക്ക് നിയന്ത്രണമില്ലായിരുന്നു. എന്നാല്‍ ഈ സ്വാതന്ത്ര്യം ഇയാള്‍ ദുരുപയോഗം ചെയ്യുകയും ഇതിലൂടെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതോടെയാണ് നിയന്ത്രണം കര്‍ശനമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: