ന്യൂദല്‍ഹി : തൊഴിലിടങ്ങളിലെ ലൈംഗികപീഡനശ്രമങ്ങള്ക്കെതിരെ നടപടി സ്വീകരിക്കാന്‍ രാജ്യത്തെ നിയമം അപര്യാപ്തമെന്ന് ദേശീയ വനിതാ കമ്മീഷന്. സമൂഹ മാധ്യമങ്ങളിലൂടെ ഇരകളായിട്ടുള്ളവര്‍ മീ ടൂ എന്ന പേരില്‍ അനുഭവങ്ങള്‍ പങ്കുവെച്ചതിലൂടെ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ എന്നിവരടക്കം നിരവധി പ്രമുഖരുടെ പേരുകളാണ് ഇതിലൂടെ പുറത്തുവന്നത്.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡന നിയമം ഇന്ത്യയില്‍ നിലവിലുള്ളത് പര്യാപ്തമല്ല. ഇതില്‍ മാറ്റം വരുത്താതെ കുറ്റാരോപിതര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും രേഖ ശര്‍മ്മ വാര്‍ത്ത ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അറിയിച്ചു. 2013ലാണ് സ്ത്രകള്ക്കുനേരെയുള്ള തൊഴിലിടങ്ങളിലെ പീഡനത്തതിനെതിരെ നിയമം വരുന്നത്. 2012ലെ നിര്ഭയക്കേസിനുശേഷമാണ് ഈ ആക്ട് നിലവില്‍ വന്നത്.
മീ ടൂവിലൂടെ നിരവധി ഉന്നതര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി മനേക ഗാന്ധി ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ദേശീയ വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ഇത്തരത്തിലുള്ള പരാതികള്‍ നേരിട്ട് രേഖപ്പെടുത്തുന്നതിനായി വനിതാ കമ്മീഷന് ഇ മെയില്‍ ഐഡിക്കും രൂപം നല്കി. എഴുത്തുകാരിയും ഡയറക്ടറുമായ വിനിത നന്ദ, മാധ്യമപ്രവര്‍ത്തകയായ സന്ധ്യ മേനോന് ഉള്‍പ്പടെ 14 പേര് ഇതിലൂടെ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: