തിരുവനന്തപുരം: ഇന്ത്യന്‍ സ്പിന്‍-പേസ് ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ വെസ്റ്റിന്‍ഡീസിനെതിരെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 105 റണ്‍സ് ഇന്ത്യ 14.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.
അര്ദ്ധസെഞ്ചുറിനേടിയ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയും (പുറത്താകാതെ 63) ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (33 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യയ്ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്.
100 ഓവര്‍ മത്സരം നടക്കേണ്ടിയിരുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രണ്ടിന്നിങ്ങ്സിലുമായി 46.4 ഓവര്‍ കളി മാത്രമാണ് നടന്നത്.
മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന വിന്‍ഡീസ് ഇന്നിങ്സില്‍ 25 റണ്‍സെടുത്ത നായകന് ജാസണ്‍ ഹോള്‍ഡറാണ് ടോപ്സ്കോറര്‍. മര്‍ലോണ്‍ സാമുവല്‍സ് 24ഉം റോവ്മാന്‍ പവല്‍ 16ഉം റണ്‍സ് നേടി. ബാക്കിയുള്ളവരെല്ലാം ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്നതോടെയാണ് വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിലൊതുങ്ങിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഭുവനേശ്വര്‍കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ കീറണ്‍ പവല്‍ മടങ്ങി. പുറത്തേക്ക് പോയ പന്തിന് ബാറ്റ്വെച്ച പവലിനെ ധോണി പിടികൂടിയപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം. രണ്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറയും വിക്കറ്റ് വീഴ്ത്തിയതോടെ വിന്‍ഡീസ് പ്രതിരോധത്തിലായി. അഞ്ച് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന ഹോപ്പിനെ ബുംറ ബൗള്‍ഡാക്കി. സ്കോര്‍: 2ന് 2. മൂന്നാം വിക്കറ്റില്‍ റോവ്മാന്‍ പവലും മര്‍ലോണ്‍ സാമുവല്‍സും ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കലും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ ബോര്‍ഡില്‍ 36 റണ്‍സായപ്പോള്‍ പുറത്തായി. 38 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്സറുമടക്കം 24 റണ്‍സെടുത്ത സാമുവല്‍സിനെ ജഡേജയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി എക്സ്ട്രാ കവറില്‍ പിടികൂടി. 34 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ സാമുവല്‍സും പവലും കൂട്ടിച്ചേര്‍ത്തത്.
സാമുവല്സിനുശേഷം ക്രീസിലെത്തിയ ഹെറ്റ്മെയര്‍ക്കും ഏറെ ആയുസ്സുണ്ടായില്ല. 9 റണ്‍സെടുത്ത ഹെറ്റ്മെയറെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യം അമ്പയര്‍ ഔട്ട് വിധിച്ചില്ലെങ്കിലും ഇന്ത്യ റിവ്യൂ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഔട്ട് വിധിച്ചത്. സ്കോര്‍ 57-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. 39 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത റോവ്മാന്‍ പവലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ഡീപ് സ്ക്വയര്‍ ലെഗില്‍ ധവാന് പിടികൂടി. സ്കോര്‍ 66-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും വീണു. നാല് റണ്‍സെടുത്ത അലനെ ബുംറയുടെ പന്തില്‍ കേദാര്‍ ജാദവ് കയ്യിലൊതുക്കി. അടുത്ത ഊഴം ക്യാപ്റ്റന്‍ ജാസണ്‍ ഹോള്ഡറുടേതായിരുന്നു. 33 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ഹോള്‍ഡറെ അഹമ്മദിന്റെ പന്തില്‍ കേദാര്‍ ജാദവ് പിടികൂടി. സ്കോര്‍: 7ന് 87. സ്കോര്‍ 94-ല്‍ എട്ടാം വിക്കറ്റും വീണു. കുല്‍ദീപ് യാദവിന്റെ പന്തില്‍ അമ്പാട്ടി റായിഡുവിന് ക്യാച്ച്. സ്കോര്‍ 103-ല്‍ വച്ച് അഞ്ച് റണ്‍സെടുത്ത കെമര്‍ റോച്ചിനെയും 104-ല്‍ വന്ന് റണ്ണൊന്നുമെടുക്കാതിരുന്ന ഒഷെയ്ന് തോമസിനെയും ജഡേജ മടക്കിയതോടെ വിന്‍ഡീസ് ഇന്നിങ്സിന് അവസാനമായി. രവീന്ദ്ര ജഡേജ 34 റണ്‍സിന് നാലും ബുംറ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ഇന്ത്യയുടെ തുടക്കം സുഖകരമായിരുന്നില്ല. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ധവാനെ നഷ്ടമായി. ഒഷെയ്ന് തോമസിന്റെ പന്തില്‍ ബൗള്‍ഡായാണ് ധവാന് മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ രോഹിതിനൊപ്പം നായകന് കോഹ്ലി ചേര്‍ന്നതോടെ ഇന്ത്യ പിടിമുറുക്കി. അപരാജിതമായ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ രോഹിതും കോഹ്ലിയും ചേര്‍ന്ന് 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 56 പന്തില്‍ നിന്ന് 5 ഫോറും നാല് സിക്സറുമടങ്ങിയതാണ് രോഹിത്ത് ശര്‍മ്മയുടെ ഇന്നിങ്സ്. കോഹ്ലി 29 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെയാണ് 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: